ഡൽഹി–ഡെറാഡൂൺ ഇനി 2.5 മണിക്കൂർ അതിവേഗ പാത നാളെ പ്രധാനമന്ത്രി നാടിന് സമർപ്പിക്കും
ഡൽഹി ഡെറാഡൂൺ എക്സ്പ്രസ് വേ നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ആറര മണിക്കൂർ യാത്ര ഇനി വെറും രണ്ടര മണിക്കൂർ. വിശേഷങ്ങൾ അറിയാം
ഡൽഹി–ഡെറാഡൂൺ ഇനി 2.5 മണിക്കൂർ; അതിവേഗ പാത നാളെ പ്രധാനമന്ത്രി നാടിന് സമർപ്പിക്കും
ന്യൂഡൽഹി: തലസ്ഥാന നഗരിയിൽ നിന്ന് ഉത്തരാഖണ്ഡിലെ ഡെറാഡൂണിലേക്കുള്ള യാത്രാസമയം പകുതിയിലധികം കുറയ്ക്കുന്ന ഡൽഹി-ഡെറാഡൂൺ എക്സ്പ്രസ് വേ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. നിലവിൽ ആറര മണിക്കൂർ നീളുന്ന യാത്ര ഇതോടെ വെറും രണ്ടര മണിക്കൂറായി ചുരുങ്ങും. 12,000 കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ ആറുവരി പാത ഉത്തരേന്ത്യയിലെ ഗതാഗത മേഖലയിൽ വൻ വിപ്ലവത്തിനാണ് വഴിയൊരുക്കുന്നത്.
ഡൽഹിയിലെ അക്ഷർധാം ക്ഷേത്രത്തിന് സമീപത്തുനിന്നും ആരംഭിച്ച് ഉത്തർപ്രദേശിലെ ബാഗ്പത്, ബറൗട്ട്, ഷാംലി, സഹാറൻപുർ വഴി ഡെറാഡൂണിലേക്ക് നീളുന്നതാണ് 210 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാത. ഹരിദ്വാറിലേക്കുള്ള യാത്രക്കാർക്കും ഈ പാത വലിയ ആശ്വാസമാകും. അഞ്ച് മണിക്കൂറിൽ നിന്ന് ഹരിദ്വാറിലേക്കുള്ള യാത്രാസമയം രണ്ട് മണിക്കൂറായി കുറയും. ഇതിനായി ഹരിദ്വാറിലേക്ക് പ്രത്യേക പാത ചാർ ധാം ഹൈവേ ശൃംഖലയുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
വനമേഖലയ്ക്കും വന്യജീവികൾക്കും കോട്ടം തട്ടാത്ത രീതിയിലുള്ള നിർമ്മാണമാണ് പാതയുടെ ഏറ്റവും വലിയ സവിശേഷത. രാജാജി ദേശീയോദ്യാനത്തിലൂടെ കടന്നുപോകുന്ന 12 കിലോമീറ്റർ ദൂരം ഏഷ്യയിലെ തന്നെ ഏറ്റവും നീളമേറിയ എലിവേറ്റഡ് വൈൽഡ് ലൈഫ് കോറിഡോർ ആയിട്ടാണ് നിർമ്മിച്ചിരിക്കുന്നത്. വന്യജീവികൾക്ക് സുരക്ഷിതമായി താഴെക്കൂടി സഞ്ചരിക്കാൻ പാതയൊരുക്കുമ്പോൾ, വാഹനങ്ങൾ മുകളിലെ എലിവേറ്റഡ് പാതയിലൂടെ കടന്നുപോകും. കൂടാതെ മൃഗങ്ങൾക്കായി രണ്ട് ആനത്താരകളും ആറ് പ്രത്യേക പാതകളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
മണിക്കൂറിൽ 100 കിലോമീറ്റർ വേഗപരിധിയുള്ള എക്സ്പ്രസ് വേയിൽ 7 ഇന്റർചേഞ്ചുകൾ, 2 റെയിൽവേ മേൽപാലങ്ങൾ, 10 വലിയ പാലങ്ങൾ എന്നിവ ഉൾപ്പെടുന്നു. വിനോദസഞ്ചാരികൾക്കും നിത്യയാത്രക്കാർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഈ പദ്ധതി ഉത്തരാഖണ്ഡിന്റെ വിനോദസഞ്ചാര മേഖലയ്ക്കും വലിയ ഉണർവ് നൽകും.

