ഉന്നത വിദ്യാഭ്യാസത്തിന് കരുത്തായി കോടിയുടെ പദ്ധതി ഡോ. രവി പിള്ള
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മിടുക്കരായ വിദ്യാർത്ഥികൾക്കായി ഡോ. രവി പിള്ള ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പ് വിതരണോദ്ഘാടനം ഫെബ്രുവരി 11 ന് തിരുവനന്തപുരത്ത് നടക്കും.
തിരുവനന്തപുരം: രാജ്യത്തിന്റെ ഭാവിവാഗ്ദാനങ്ങളായ വിദ്യാർത്ഥികൾക്ക് കരുതലുമായി ഡോ. രവി പിള്ള ഫൗണ്ടേഷൻ. ഡോ. രവി പിള്ള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പിന്റെ ഈ വർഷത്തെ വിതരണോദ്ഘാടനം ഫെബ്രുവരി 11 ബുധനാഴ്ച വൈകിട്ട് 4 മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും.
അടുത്ത 50 വർഷത്തേക്ക് 525 കോടി രൂപ നീക്കിവച്ചിട്ടുള്ള ഈ ബൃഹദ് സ്കോളർഷിപ്പ് പദ്ധതിയുടെ ഭാഗമായി ഈ വർഷം 10 കോടി രൂപയാണ് 1501 വിദ്യാർത്ഥികൾക്കായി വിതരണം ചെയ്യുന്നത്. ആർപി ഗ്രൂപ്പ് ചെയർമാൻ പത്മശ്രീ ഡോ. ബി. രവി പിള്ളയുടെ സാന്നിധ്യത്തിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
പദ്ധതിയുടെ പ്രത്യേകതകൾ:
അമ്പതു വർഷത്തെ കാരുണ്യം: വിദ്യാഭ്യാസ മേഖലയിൽ സുസ്ഥിരമായ മാറ്റം ലക്ഷ്യമിട്ട് 525 കോടി രൂപയുടെ ദീർഘകാല പദ്ധതി.
ഗുണഭോക്താക്കൾ: ഹയർ സെക്കൻഡറി (1100 പേർ - ₹50,000 വീതം), ബിരുദം (200 പേർ - ₹1,00,000 വീതം), ബിരുദാനന്തര ബിരുദം (200 പേർ - ₹1,25,000 വീതം) എന്നിങ്ങനെയാണ് വിതരണം.
തൊഴിൽ നൈപുണ്യത്തിന് മുൻഗണന: നോർക്ക റൂട്ട്‌സുമായി സഹകരിച്ചാണ് അർഹരായ വിദ്യാർത്ഥികളെ പ്രത്യേക സമിതി വഴി കണ്ടെത്തിയത്.
പ്രത്യേക പരിഗണന: പ്രവാസി മലയാളികളുടെ മക്കൾ (20%), ഭിന്നശേഷിക്കാർ (5%) എന്നിവർക്കായി പ്രത്യേക സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ അനാഥരായ കുട്ടികൾക്കും മാതാപിതാക്കൾക്ക് ഗുരുതര രോഗമുള്ളവർക്കും മുൻഗണന നൽകി.
വിദ്യാർത്ഥികൾ മാതാപിതാക്കളെ ബഹുമാനിക്കണമെന്നും സമൂഹത്തിന്റെ ഉന്നതിക്കായി പ്രവർത്തിക്കണമെന്നും സ്കോളർഷിപ്പ് പ്രഖ്യാപന വേളയിൽ ഡോ. ബി. രവി പിള്ള സന്ദേശം നൽകി.

