സ്വർണക്കപ്പ് ഇനി കണ്ണൂരിന് സ്വന്തം
കൗമാരകലയുടെ പൂരപ്പറമ്പിൽ കണ്ണൂർപ്പട സുവർണ്ണകപ്പ് ഇനി കണ്ണൂർ ജില്ലയുടെ മണ്ണിലേക്ക്
കൗമാരകലയുടെ പൂരപ്പറമ്പിൽ കണ്ണൂർപ്പട; സുവർണ്ണകപ്പ് ഇനി മലബാറിന്റെ മണ്ണിലേക്ക്
തൃശ്ശൂർ: വാശിയേറിയ പോരാട്ടത്തിനൊടുവിൽ 64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കണ്ണൂർ ജില്ലയ്ക്ക് കിരീടം. കലോത്സവത്തിന്റെ അവസാന നിമിഷം വരെ നീണ്ടുനിന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ തൃശൂരിനെ പിന്നിലാക്കിയാണ് 1,023 പോയിന്റുകളുമായി കണ്ണൂർ സുവർണ്ണകപ്പിൽ മുത്തമിട്ടത്. 1,018 പോയിന്റുകൾ നേടിയ തൃശൂർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ആകെ 249 മത്സരയിനങ്ങളുടെ ഫലപ്രഖ്യാപനം പൂർത്തിയായപ്പോൾ അഞ്ചു പോയിന്റുകളുടെ നേരിയ വ്യത്യാസത്തിലാണ് കണ്ണൂരിന്റെ ചരിത്രവിജയം. കലോത്സവത്തിന്റെ തുടക്കം മുതൽ തൃശൂരും കണ്ണൂരും തമ്മിൽ ഒന്നാം സ്ഥാനത്തിനായി കടുത്ത മത്സരമാണ് കാഴ്ചവെച്ചത്. എന്നാൽ അവസാനഘട്ടത്തിലെ ഫലങ്ങൾ പുറത്തുവന്നതോടെ കണ്ണൂർ മേധാവിത്വം ഉറപ്പിക്കുകയായിരുന്നു.
വിജയികൾക്കുള്ള സുവർണ്ണകപ്പ് സമാപന സമ്മേളനത്തിൽ മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ സമ്മാനിക്കും. ആയിരക്കണക്കിന് കലാപ്രതിഭകൾ മാറ്റുരച്ച അഞ്ച് ദിവസം നീണ്ടുനിന്ന കലോത്സവത്തിനാണ് ഇതോടെ സമാപനമാകുന്നത്.

