നിയമസഭാ തിരഞ്ഞെടുപ്പ് പോളിങ് 79.63 ശതമാനം കണക്കുകൾ പുറത്തുവിട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ
കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ പുതുക്കിയ വോട്ട് കണക്കുകൾ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. കേൽക്കർ പുറത്തുവിട്ടു. സർവീസ് വോട്ടുകൾ ഒഴികെയുള്ള പോളിങ് 79.63 ശതമാനമാണ്.
നിയമസഭാ തിരഞ്ഞെടുപ്പ്: പോളിങ് 79.63 ശതമാനം; കണക്കുകൾ പുറത്തുവിട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ പോളിങ് ശതമാനം പുറത്തുവിട്ടു. സർവീസ് വോട്ടുകൾ ഒഴിവാക്കി, പോസ്റ്റൽ വോട്ടുകൾ ഉൾപ്പെടെയുള്ള ആകെ പോളിങ് 79.63 ശതമാനമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. കേൽക്കർ അറിയിച്ചു. ബൂത്തുകളിൽ നേരിട്ടെത്തി വോട്ട് ചെയ്തവർ 78.27 ശതമാനമാണ്.
ആകെ വോട്ടർമാരായ 2,71,42,952 പേരിൽ നിന്നുള്ള കണക്കാണിത്. മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, അവശ്യ സർവീസുകാർ, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്നവർ എന്നിവരുടെ പോസ്റ്റൽ വോട്ടുകൾ കൂടി ചേർത്താണ് ആകെ ശതമാനം 79.63 ആയി ഉയർന്നത്.
പോസ്റ്റൽ വോട്ടുകളുടെ വിശദാംശങ്ങൾ:
ആകെ 3,68,193 പോസ്റ്റൽ വോട്ടുകളാണ് രേഖപ്പെടുത്തിയത്. ഇതിന്റെ വിഭാഗം തിരിച്ചുള്ള കണക്കുകൾ താഴെ നൽകുന്നു:
മുതിർന്ന പൗരന്മാർ: 1,40,219
ഭിന്നശേഷിക്കാർ: 60,734
അവശ്യ സർവീസുകൾ: 32,172
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്നവർ: 1,35,068
ഇനി 53,984 സർവീസ് വോട്ടുകൾ കൂടി ലഭിക്കാനുണ്ട്. വോട്ടെണ്ണൽ പൂർത്തിയാകുന്നതോടെ സർവീസ് വോട്ടുകൾ ഉൾപ്പെടെയുള്ള കൃത്യമായ അന്തിമ കണക്ക് ലഭ്യമാകുമെന്ന് രത്തൻ കേൽക്കർ വ്യക്തമാക്കി. വോട്ട് കണക്കുകൾ പുറത്തുവിടാൻ വൈകിയിട്ടില്ലെന്നും, വെറും മൂന്ന് ദിവസത്തിനുള്ളിൽ പോസ്റ്റൽ വോട്ടുകളുടെ കണക്കുകൾ സമാഹരിക്കാൻ സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

