ഉപരാഷ്ട്രപതിയുടെ സന്ദർശനം കൊച്ചിയിൽ ഗതാഗത നിയന്ത്രണം
ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ സന്ദർശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തിൽ ഫെബ്രുവരി 28, മാർച്ച് 1 തീയതികളിൽ ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങളും വഴിതിരിച്ചുവിടലുകളും അറിയാം.
ഉപരാഷ്ട്രപതിയുടെ സന്ദർശനം: കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം; വഴിതിരിച്ചുവിടൽ ഇങ്ങനെ
കൊച്ചി: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ കൊച്ചി സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ (ഫെബ്രുവരി 28) നാളെയും (മാർച്ച് 1) കടുത്ത ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇന്ന് വൈകീട്ട് 5 മണി മുതൽ 7 മണി വരെയും നാളെ രാവിലെ 8 മുതൽ 11 മണി വരെയുമാണ് നിയന്ത്രണം. നഗരപരിധിയിൽ ഡ്രോൺ പറത്തുന്നതിനും നിരോധനമുണ്ട്.
വാത്തുരുത്തി ജംഗ്ഷൻ മുതൽ ഹൈക്കോടതി ജംഗ്ഷൻ വരെയുള്ള വില്ലിങ്ടൺ ഐലൻറ്, നേവൽ ബേസ്, തേവര, എം.ജി. റോഡ്, ബാനർജി റോഡ്, പാർക്ക് അവന്യൂ റോഡ്, ഷണ്മുഖം റോഡ് എന്നീ ഭാഗങ്ങളിലാണ് നിയന്ത്രണമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണറേറ്റ് അറിയിച്ചു.
പ്രധാന വഴിതിരിച്ചുവിടലുകൾ:
ഫോർട്ടു കൊച്ചി/മട്ടാഞ്ചേരി ഭാഗത്തുനിന്നും ഹൈക്കോടതി/ഇടപ്പള്ളി ഭാഗത്തേക്ക്: തോപ്പുപടി ബി.ഒ.റ്റി പാലം കഴിഞ്ഞ് വലത്തോട്ട് തിരിഞ്ഞ് അലക്സാണ്ടർ പറമ്പിത്തറ പാലം വഴി കുണ്ടന്നൂർ ജംഗ്ഷനിലെത്തി ഇടത്തേക്ക് തിരിയണം. തുടർന്ന് വൈറ്റില, കടവന്ത്ര വഴി കെ.കെ. റോഡിലൂടെ കലൂർ ജംഗ്ഷനിലെത്തി കച്ചേരിപ്പടി വഴി ഹൈക്കോടതി ഭാഗത്തേക്ക് പോകാം.
വൈപ്പിൻ ഭാഗത്തുനിന്നും ഫോർട്ടു കൊച്ചി/മട്ടാഞ്ചേരി ഭാഗത്തേക്ക്: ഹൈക്കോടതി ജംഗ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് കലൂർ, കടവന്ത്ര, വൈറ്റില വഴി കുണ്ടന്നൂർ ജംഗ്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് പോകണം. യാത്രക്കാർക്ക് വൈപ്പിൻ - ഫോർട്ടുകൊച്ചി ജങ്കാർ സർവ്വീസും ഉപയോഗിക്കാവുന്നതാണ്.
തേവര ഫെറി ഭാഗത്തുനിന്നും കലൂർ ഭാഗത്തേക്ക്: ചെറുവാഹനങ്ങൾ പണ്ഡിറ്റ് കറുപ്പൻ റോഡ് - മട്ടമ്മൽ ജംഗ്ഷൻ - പനമ്പിള്ളി നഗർ വഴി മനോരമ ജംഗ്ഷനിലെത്തി കെ.കെ. റോഡിലൂടെ കലൂരിലേക്ക് പോകണം.
മറ്റു നിയന്ത്രണങ്ങൾ: വി.വി.ഐ.പി യാത്ര നടക്കുന്ന സമയത്ത് വൈറ്റില, ഇടപ്പള്ളി ഭാഗത്തുനിന്നുള്ള വാഹനങ്ങൾക്ക് ഹൈക്കോടതി ജംഗ്ഷൻ വരെ മാത്രമേ പ്രവേശനമുണ്ടാകൂ. എം.ജി. റോഡിലെ ഗതാഗതം ഭാഗികമായിരിക്കും.
വാത്തുരുത്തി മുതൽ ഷണ്മുഖം റോഡ് വരെയുള്ള വി.വി.ഐ.പി പാതയിൽ വാഹന പാർക്കിംഗ് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പോലീസ് അറിയിച്ചു

