രൂക്ഷവിമർശനവുമായി കേരള പത്രപ്രവർത്തക യൂണിയൻ
മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ച എസ്എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമർശനവുമായി കേരള പത്രപ്രവർത്തകർ
തിരുവനന്തപുരം: മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ച എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമർശനവുമായി കേരള പത്രപ്രവർത്തക യൂണിയൻ (കെ.യു.ഡബ്ല്യൂ.ജെ). സ്വന്തം സ്ഥാപിത താൽപര്യങ്ങൾക്കായി ഏതറ്റം വരെയും പോകാൻ മടിക്കാത്ത 'മാടമ്പി'യാണെന്ന് വെള്ളാപ്പള്ളി ആവർത്തിച്ച് തെളിയിക്കുകയാണെന്ന് യൂണിയൻ പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകന്റെ മൈക്ക് തട്ടിമാറ്റുകയും അധിക്ഷേപിക്കുകയും ചെയ്ത നടപടി ജനാധിപത്യ സമൂഹം അംഗീകരിക്കാത്ത ഫാഷിസ്റ്റ് നിലപാടാണെന്ന് കെ.യു.ഡബ്ല്യൂ.ജെ കുറ്റപ്പെടുത്തി. സാമൂഹിക നവോത്ഥാനത്തിന്റെ ചാലകശക്തിയായ എസ്.എൻ.ഡി.പി യോഗവും അദ്ദേഹവുമായി അടുപ്പമുള്ള നേതാക്കളും ഇനിയെങ്കിലും വെള്ളാപ്പള്ളിയെ തിരുത്താൻ തയ്യാറാകണം.
ശ്രീനാരായണ ഗുരുവിന്റെ മാനവിക ദർശനങ്ങൾക്ക് കടകവിരുദ്ധമായി പ്രവർത്തിക്കുന്ന വെള്ളാപ്പള്ളി തന്റെ വിഷലിപ്തമായ സമീപനങ്ങളിൽ മാപ്പ് പറയണം. ചോദ്യങ്ങൾ ഉന്നയിക്കുന്നത് ജനങ്ങൾക്ക് വേണ്ടിയാണെന്നും അതിനെ തട്ടിമാറ്റാമെന്നത് മൗഢ്യമാണെന്നും യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി. റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും വ്യക്തമാക്കി.

