മൂവാറ്റുപുഴ നഗരസഭയുടെ പുതിയ ചെയർപഴ്സൻ ആരാകും

മൂവാറ്റുപുഴ നഗരസഭയുടെ പുതിയ ചെയർപഴ്സൻ യുഡിഎഫിൽ ചർച്ചകൾക്ക് തുടക്കമായി സ്ഥാനാർഥി നിർണയം കോൺഗ്രസ് നേതൃയോഗത്തിന് ശേഷം ​

മൂവാറ്റുപുഴ നഗരസഭയുടെ പുതിയ ചെയർപഴ്സൻ ആരാകും
മൂവാറ്റുപുഴ നഗരസഭ

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയുടെ പുതിയ ചെയർപഴ്സനെ തിരഞ്ഞെടുക്കുന്നതിനുള്ള അനൗദ്യോഗിക ചർച്ചകൾക്ക് യുഡിഎഫിൽ തുടക്കമായി. ധാരണയനുസരിച്ച് ചെയർപഴ്സൻ സ്ഥാനം കോൺഗ്രസിനും വൈസ് ചെയർമാൻ സ്ഥാനം മുസ്‌ലിം ലീഗിനുമാണ് ലഭിക്കുക.

​ഇന്ന് നടക്കുന്ന കോൺഗ്രസ് നേതൃയോഗത്തിൽ ചെയർപഴ്സൻ സ്ഥാനാർഥിയെ ഔദ്യോഗികമായി തീരുമാനിക്കുന്നതിനുള്ള ചർച്ചകൾക്ക് തുടക്കമാകും. നേതൃയോഗത്തിൽ ഒരു പൊതുസമ്മത സ്ഥാനാർഥിയിലേക്ക് എത്താൻ സാധിച്ചില്ലെങ്കിൽ പരിഗണനയിലുള്ളവരുടെ പട്ടിക ജില്ലാനേതൃത്വത്തിന് കൈമാറും. തുടർന്ന് യുഡിഎഫ് യോഗം ചേർന്ന് അന്തിമ തീരുമാനം എടുക്കാനാണ് സാധ്യത.

​പരിഗണനയിൽ മൂന്ന് പേർ:

​നിലവിൽ, മുൻ കൗൺസിലർമാരായ ജോയ്സ് മേരി ആന്റണി, അസം ബീഗം, പി. രജിത എന്നിവരുടെ പേരുകളാണ് ചെയർപഴ്സൻ സ്ഥാനത്തേക്ക് പ്രധാനമായും ചർച്ചകളിൽ ഉയർന്നു വരുന്നത്. ഇവർക്കായി ചില നേതാക്കൾ സജീവമായി രംഗത്തുണ്ടെന്നാണ് സൂചന. സ്ഥാനാർഥി നിർണയത്തിൽ ജാതിമത പരിഗണനകളും ചർച്ചാവിഷയമായിട്ടുണ്ട്

​മുസ്‌ലിം ലീഗിന് ലഭിക്കുന്ന വൈസ് ചെയർമാൻ സ്ഥാനത്തേക്ക് പി.എം. അബ്ദുൽ സലാം, സി.എം. ഷുക്കൂർ എന്നിവരുടെ പേരുകളാണ് ഉയർന്നുവന്നിട്ടുള്ളത്. ലീഗ് ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക ചർച്ചകൾ ആരംഭിച്ചിട്ടില്ല. കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിന് ശേഷം ലീഗ് നേതൃത്വവും യോഗം ചേർന്ന് വൈസ് ചെയർമാൻ സ്ഥാനാർഥിയെ തീരുമാനിക്കും.