മൂവാറ്റുപുഴ പോലീസിന്റെ ധീരത
പോലീസിന്റെ ധീരത കിണറ്റിൽ വീണ നാലുവയസ്സുകാരന് പുതുജീവൻ
പോലീസിന്റെ ധീരത; കിണറ്റിൽ വീണ നാലുവയസ്സുകാരന് പുതുജീവൻ
മൂവാറ്റുപുഴ: സ്വന്തം ജീവൻ പണയപ്പെടുത്തി കിണറ്റിലിറങ്ങി നാലുവയസ്സുകാരനെ രക്ഷിച്ച് പോലീസ് ഉദ്യോഗസ്ഥർ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പുഞ്ചേരി ഭാഗത്താണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. പുഞ്ചേരി സ്വദേശി ഷിഹാബിന്റെ മകനാണ് മൂവാറ്റുപുഴ എസ്.ഐയുടെയും സംഘത്തിന്റെയും ഇടപെടലിലൂടെ അത്ഭുതകരമായി രക്ഷപ്പെട്ടത്.
മറ്റൊരു പരാതി അന്വേഷിക്കുന്നതിനായി പുഞ്ചേരി ഭാഗത്ത് എത്തിയതായിരുന്നു എസ്.ഐ അതുൽ പ്രേം ഉണ്ണിയും സംഘവും. ഈ സമയത്താണ് വീട്ടുകാരുടെ നിലവിളി കേട്ടത്. സംഭവം മനസ്സിലാക്കിയ എസ്.ഐ ഉടൻ തന്നെ ജീപ്പ് നിർത്തി കിണറ്റിലേക്ക് ചാടുകയായിരുന്നു. കിണറിന്റെ അടിയിലേക്ക് മുങ്ങിത്താഴ്ന്ന കുട്ടിയെ അദ്ദേഹം സാഹസികമായി കോരിയെടുത്തു.
എസ്.ഐക്കൊപ്പം ഉണ്ടായിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത് രാജനും ഉടൻ തന്നെ കിണറ്റിലിറങ്ങി രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി. ഇരുവരും ചേർന്ന് കിണറ്റിനുള്ളിൽ വെച്ച് തന്നെ കുട്ടിയെ സുരക്ഷിതനാക്കി. ഈ സമയം കരയിലുണ്ടായിരുന്ന എ.എസ്.ഐ കെ.എസ്. ഷിനു നാട്ടുകാരെ സംഘടിപ്പിക്കുകയും കയറും ഗോവണിയും എത്തിച്ച് നൽകുകയും ചെയ്തു. കിണറ്റിൽ നിന്നും പുറത്തെടുത്ത കുട്ടിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. പോലീസിന്റെ അവസരോചിതമായ ഇടപെടൽ ഒരു പിഞ്ചു ജീവൻ രക്ഷിക്കാൻ സാധിച്ചതിന്റെ ആശ്വാസത്തിലാണ് നാട്.

