ഏഴ് പോത്തുകൾ, ലക്ഷങ്ങളുടെ മോഷണം യുവാവ് പിടിയിൽ
പുത്തൻവേലിക്കര താഴഞ്ചിറ, കരിമ്പാടം മേഖലകളിൽ നിന്ന് പോത്തുകളെ മോഷ്ടിച്ച ചാലക്കുടി സ്വദേശി നിർമ്മൽ പോലീസ് പിടിയിലായി. മോഷണത്തിന് ഉപയോഗിച്ച വാഹനങ്ങളുടെ ഉടമകൾക്കെതിരെയും കേസെടുക്കും.
പുത്തൻവേലിക്കരയിൽ ലക്ഷങ്ങൾ വിലയുള്ള പോത്തുകളെ മോഷ്ടിച്ച യുവാവ് പിടിയിൽ; വാഹനം നൽകിയവരും കേസിൽ പ്രതികളാകും
പുത്തൻവേലിക്കര: മേഖലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന പോത്തുകളെ മോഷ്ടിച്ചു കടത്തിയ കേസിൽ ചാലക്കുടി സ്വദേശിയായ യുവാവിനെ പുത്തൻവേലിക്കര പോലീസ് അറസ്റ്റ് ചെയ്തു. ചാലക്കുടി എലിഞ്ഞിപ്ര കാട്ടിലെ പറമ്പിൽ വീട്ടിൽ നിർമ്മൽ (40) ആണ് പിടിയിലായത്.
പുത്തൻവേലിക്കര താഴഞ്ചിറ പാടത്തുനിന്ന് മൂന്നും, ബസാർ ഭാഗത്തുനിന്ന് മൂന്നും, കരിമ്പാടം ഭാഗത്ത് നിന്ന് ഒന്നും ഉൾപ്പെടെ ഏഴ് പോത്തുകളെയാണ് പ്രതി മോഷ്ടിച്ച് കടത്തിയത്. മോഷണത്തിന് സഹായിച്ചതും പോത്തുകളെ കടത്താൻ ഉപയോഗിച്ചതുമായ വാഹനങ്ങളുടെ ഉടമകളെയും കേസിൽ പ്രതി ചേർക്കുമെന്ന് പോലീസ് അറിയിച്ചു.
പുത്തൻവേലിക്കര എസ്.ഐമാരായ അനീഷ്, മനോജ് കുമാർ, ഗോപി, സീനിയർ സി.പി.ഒ ലിഗിൽ ജോസ്, സി.പി.ഒമാരായ സനൽ, വിനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ നിർമ്മലിനെ റിമാൻഡ് ചെയ്തു.

