​ജൂൺ 28 ന് പൾസ് പോളിയോ ഇമ്യൂണൈസേഷൻ ജില്ലയിൽ 1.89 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും

​ജൂണ്‍ 28 ന് നടക്കുന്ന പള്‍സ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി ജില്ലയില്‍ അഞ്ച് വയസ്സില്‍ താഴെയുള്ള 1,89,345 കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കും. ഇതിനായി 2,187 ബൂത്തുകളും മൊബൈല്‍ യൂണിറ്റുകളും സജ്ജമാക്കിയതായി ജില്ലാ ടാസ്‌ക് ഫോഴ്‌സ് യോഗം അറിയിച്ചു.

​ജൂൺ 28 ന് പൾസ് പോളിയോ ഇമ്യൂണൈസേഷൻ ജില്ലയിൽ 1.89 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ ജില്ലാ ടാസ്‌ക് ഫോഴ്‌സ് യോഗം

കോഴിക്കോട്: ജൂൺ 28 ന് നടക്കുന്ന പള്‍സ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി ജില്ലയില്‍ അഞ്ച് വയസ്സില്‍ താഴെയുള്ള 1,89,345 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും. ഇതില്‍ അതിഥി തൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ള 1,260 കുട്ടികളും ഉൾപ്പെടുന്നു. പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ ജില്ലാ ടാസ്‌ക് ഫോഴ്‌സ് യോഗത്തിലാണ് ഈ വിവരം അറിയിച്ചത്. വിവരശേഖരണവും മുന്നൊരുക്കങ്ങളും ഇതിനോടകം പൂർത്തിയായിട്ടുണ്ട്.

​കുട്ടികൾക്ക് തുള്ളിമരുന്ന് സുഗമമായി ലഭ്യമാക്കുന്നതിനായി ജില്ലയിലുടനീളം വിപുലമായ ക്രമീകരണങ്ങളാണ് ആരോഗ്യവകുപ്പ് ഏർപ്പെടുത്തിയിരിക്കുന്നത്. ആരോഗ്യ കേന്ദ്രങ്ങള്‍, അങ്കണവാടികള്‍, വായനശാലകള്‍ എന്നിവിടങ്ങളിലായി 2,187 പോളിയോ ബൂത്തുകള്‍ പ്രവര്‍ത്തിക്കും. കൂടാതെ, പ്രധാന ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവ കേന്ദ്രീകരിച്ച് 54 ട്രാന്‍സിറ്റ് ബൂത്തുകളും, അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍, ക്യാമ്പുകള്‍, മറ്റ് വിദൂര കേന്ദ്രങ്ങള്‍ എന്നിവയ്ക്കായി 27 മൊബൈല്‍ യൂണിറ്റുകളും സജ്ജമാക്കും.

​രാവിലെ എട്ട് മണി മുതല്‍ വൈകീട്ട് അഞ്ചു മണി വരെയാണ് സാധാരണ ബൂത്തുകള്‍ പ്രവര്‍ത്തിക്കുക. യാത്രക്കാർക്കായി സജ്ജീകരിക്കുന്ന ട്രാന്‍സിറ്റ് ബൂത്തുകളില്‍ രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ തുള്ളിമരുന്ന് വിതരണം ചെയ്യും. ജൂണ്‍ 28-ന് ഏതെങ്കിലും കാരണവശാൽ തുള്ളിമരുന്ന് സ്വീകരിക്കാന്‍ കഴിയാത്ത കുട്ടികള്‍ക്കായി ജൂണ്‍ 29, 30 തീയതികളില്‍ ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി മരുന്ന് ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു.

​എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ സി. വി. പ്രകാശന്റെ അധ്യക്ഷതയിലാണ് ജില്ലാ ടാസ്‌ക് ഫോഴ്‌സ് യോഗം ചേർന്നത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. വി. പി. രാജേഷ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സി. കെ. ഷാജി, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. നവ്യ ജെ. തൈക്കാട്ടില്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍, ഐ.എം.എ (IMA), ഐ.എ.പി (IAP) പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. അഞ്ച് വയസ്സിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും തുള്ളിമരുന്ന് നൽകി ക്യാമ്പയിൻ വൻ വിജയമാക്കാൻ പൊതുജനങ്ങൾ സഹകരിക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു.