​സജിയുടെ വീട്ടിൽ വീണ്ടും പരിശോധന തലയോട്ടിയും അസ്ഥികളും കണ്ടെത്തി എട്ടു വർഷം മുൻപ് കാണാതായ പിതാവിനെ കൊലപ്പെടുത്തിയതെന്ന് സൂചന

അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സജിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. എട്ടു വർഷം മുൻപ് കാണാതായ പിതാവ് മാത്യുവിനെ സജി കൊലപ്പെടുത്തിയതാകാമെന്ന നിഗമനത്തിലാണ് പോലീസ്.

​സജിയുടെ വീട്ടിൽ വീണ്ടും പരിശോധന തലയോട്ടിയും അസ്ഥികളും കണ്ടെത്തി എട്ടു വർഷം മുൻപ് കാണാതായ പിതാവിനെ കൊലപ്പെടുത്തിയതെന്ന് സൂചന
എട്ടു വർഷം മുൻപ് കാണാതായ പിതാവ് മാത്യുവിനെ സജി കൊലപ്പെടുത്തിയതാകാമെന്ന നിഗമനത്തിലാണ് പോലീസ്.

​കോട്ടയം: കുടുംബാംഗങ്ങളെ ഓരോരുത്തരായി കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചുമൂടിയ ക്രൂരതയുടെ കൂടുതൽ തെളിവുകൾ പുറത്ത്. അമ്മ മേരിയെയും സഹോദരൻ റെജിയെയും കൊലപ്പെടുത്തിയ കേസിൽ പിടിയിലായ സജിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ തലയോട്ടിയും അസ്ഥിക്കഷ്ണങ്ങളും ജീർണിച്ച വസ്ത്രങ്ങളും കണ്ടെടുത്തു. എട്ടു വർഷം മുൻപ് കാണാതായ സജിയുടെ പിതാവ് മാത്യുവിനെയും ഇയാൾ കൊലപ്പെടുത്തിയതാകാമെന്ന സംശയത്തിലാണ് പോലീസ്.

​സജിയെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ ശനിയാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് തോട്ടുവാക്കടയിലെ വീട്ടിൽ പോലീസ് സംഘം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പരിശോധന നടത്തിയത്. വിറകുപുരയോട് ചേർന്ന ഭാഗത്ത് ഏകദേശം അഞ്ചടിയോളം കുഴിച്ചപ്പോഴാണ് അസ്ഥികളും വസ്ത്രങ്ങളും കണ്ടെത്തിയത്. ഇതിന് സമീപത്ത് നിന്നുതന്നെ തലയോട്ടിയുടെ ഭാഗങ്ങളും ലഭിച്ചു. ഈ പ്രദേശം മുൻപ് തൊഴുത്തായിരുന്നതിനാൽ ലഭിച്ച അസ്ഥികൾ പശുവിന്റേതാണോ എന്ന കാര്യത്തിലും വ്യക്തത വരുത്തേണ്ടതുണ്ട്. ഇവ ശാസ്ത്രീയ പരിശോധനയ്ക്കായി മാറ്റിയിരിക്കുകയാണ്.

​2018 മേയ് അഞ്ചിനാണ് പാസ്റ്ററായിരുന്ന മാത്യുവിനെ (73) കാണാതായത്. അന്ന് സുവിശേഷ വേലയ്ക്കായി പോയതാകാമെന്ന് കരുതിയെങ്കിലും പിന്നീട് മകൻ റെജി പോലീസിൽ പരാതി നൽകുകയായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന മകൾക്ക് മരുന്ന് വാങ്ങാൻ ടൗണിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ് മാത്യു അന്ന് വീട്ടിൽ നിന്നിറങ്ങിയത്. അമ്മയെയും സഹോദരനെയും കൊലപ്പെടുത്തി സജി പിടിക്കപ്പെട്ടതോടെയാണ് പിതാവിന്റെ തിരോധാനം വീണ്ടും അന്വേഷണ പരിധിയിലേക്ക് വന്നത്.