സൗഹൃദം നടിച്ച് സ്വർണ്ണവും പണവും തട്ടി പായിപ്ര സ്വദേശി ഷാലു കാലടി പോലീസിന്റെ പിടിയിൽ
പായിപ്ര സ്വദേശി ഷാലുവിനെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. വിവിധ കാരണങ്ങൾ പറഞ്ഞ് യുവതിയിൽ നിന്ന് സ്വർണ്ണവും പണവും വാങ്ങി ബെറ്റിംഗ് ആപ്പുകളിൽ നിക്ഷേപിച്ചതായി പ്രതി സമ്മതിച്ചു.
യുവതിയിൽ നിന്ന് 60 പവൻ സ്വർണ്ണവും 12 ലക്ഷം രൂപയും തട്ടിയെടുത്തു; യുവാവ് പിടിയിൽ
കാലടി: സുഹൃത്തായ യുവതിയെ കബളിപ്പിച്ച് സ്വർണ്ണവും പണവും തട്ടിയെടുത്ത യുവാവിനെ കാലടി പോലീസ് അറസ്റ്റ് ചെയ്തു. പായിപ്ര മരങ്ങാട്ട് താമസിക്കുന്ന കോതമംഗലം പുതുപ്പാടി മീമനാൽ വീട്ടിൽ ഷാലു (35) വിനെയാണ് പോലീസ് പിടികൂടിയത്.
വീട് ജപ്തി ഭീഷണിയിലാണെന്നും, അച്ഛന് അസുഖമാണെന്നും ശസ്ത്രക്രിയ വേണമെന്നും പറഞ്ഞാണ് പ്രതി യുവതിയുടെ വിശ്വാസം പിടിച്ചുപറ്റിയത്. കൂടാതെ പ്ലൈവുഡ് ബിസിനസ് തുടങ്ങാനെന്ന വ്യാജേനയും പലപ്പോഴായി ഇയാൾ പണം കൈക്കലാക്കി. ഏകദേശം 60 പവൻ സ്വർണാഭരണങ്ങളും 12 ലക്ഷത്തോളം രൂപയുമാണ് ഇയാൾ യുവതിയിൽ നിന്ന് തട്ടിയെടുത്തത്.
തട്ടിയെടുത്ത സ്വർണ്ണം കോതമംഗലം, പെരുമ്പാവൂർ എന്നിവിടങ്ങളിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ പണയം വെക്കുകയും പിന്നീട് വിൽക്കുകയും ചെയ്തു. ഈ തുക മുഴുവൻ ബെറ്റിംഗ് ആപ്പുകൾ (Betting Apps) വഴി ഇയാൾ നഷ്ടപ്പെടുത്തിയതായാണ് പോലീസിനോട് സമ്മതിച്ചിട്ടുള്ളത്.
കാലടി എസ്.എച്ച്.ഒ ആർത്ഥി, ഇൻസ്പെക്ടർ ജയപ്രദീപ്, എസ്.ഐമാരായ നജീബ്, അജ്മൽ, എ.എസ്.ഐ ജിൻസൺ, സി.പി.ഒ ധനേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.