അമൃത്‌ഭാരത് പയ്യന്നൂർ സ്റ്റോപ്പ് സ്വീകരിക്കാൻ ആളില്ലാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി സുരേഷ് ഗോപി
അമൃത്‌ഭാരത് എക്സ്പ്രസിന്റെ പയ്യന്നൂരിലെ ആദ്യ സ്റ്റോപ്പിലെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ സ്വീകരിക്കാൻ ബിജെപി അണികൾ എത്തിയില്ല. ട്രെയിൻ വൈകിയതിനെത്തുടർന്നുള്ള ആശയക്കുഴപ്പമാണ് കാരണമായത്.
അമൃത്‌ഭാരത് ട്രെയിനിന് പയ്യന്നൂരിലെ ആദ്യ സ്റ്റോപ്പ്: മന്ത്രി സുരേഷ് ഗോപിക്ക് സ്വീകരണമില്ല; ആശയക്കുഴപ്പത്തിൽ അണികൾ മടങ്ങി
കണ്ണൂർ: മംഗളൂരു അമൃത്‌ഭാരത് എക്സ്പ്രസിന് പയ്യന്നൂരിൽ അനുവദിച്ച ആദ്യ സ്റ്റോപ്പ് ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് റെയിൽവേ സ്റ്റേഷനിൽ സ്വീകരണമില്ല. പുലർച്ചെ 1.44-ന് പയ്യന്നൂരിലെത്തിയ മന്ത്രിയെ സ്വീകരിക്കാൻ പാർട്ടി പ്രവർത്തകർ ആരും തന്നെ പ്ലാറ്റ്‌ഫോമിൽ ഉണ്ടായിരുന്നില്ല. ട്രെയിൻ വൈകിയതിനെത്തുടർന്നുണ്ടായ ആശയക്കുഴപ്പമാണ് സ്വീകരണത്തിന് ആളെത്താത്തതിന് കാരണമായത്. ആറ് മിനിറ്റോളം പ്ലാറ്റ്‌ഫോമിൽ ചെലവഴിച്ച മന്ത്രി അതൃപ്തിയോടെ യാത്ര തുടർന്നു.
നാഗർകോവിൽ–മംഗളൂരു അമൃത്‌ഭാരത് എക്സ്പ്രസിന് പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചത് കേന്ദ്രമന്ത്രിയുടെ ഇടപെടൽ മൂലമാണെന്ന് ബിജെപി നേരത്തെ അവകാശപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി ഈ സ്റ്റേഷനുകളിൽ മന്ത്രിക്കായി വലിയ സ്വീകരണ പരിപാടികൾ ഒരുക്കിയിരുന്നുവെങ്കിലും സമയക്രമത്തിലുണ്ടായ മാറ്റം വിനയായി.
മന്ത്രി യാത്ര ചെയ്തിരുന്ന വന്ദേഭാരത് എക്സ്പ്രസ് രണ്ടു മണിക്കൂറോളം വൈകിയതാണ് എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചത്. മന്ത്രിക്ക് കണ്ണൂരിൽ നിന്ന് അമൃത്‌ഭാരതിൽ കയറാൻ സൗകര്യമൊരുക്കുന്നതിനായി അമൃത്‌ഭാരത് എക്സ്പ്രസ് തലശ്ശേരിയിൽ ഒരു മണിക്കൂറോളം പിടിച്ചിട്ടു. വന്ദേഭാരത് കോഴിക്കോട് എത്തിയ സമയത്ത് അമൃത്‌ഭാരത് തലശ്ശേരിയിൽ എത്തിയതോടെ മന്ത്രി എങ്ങനെ ട്രെയിനിൽ കയറുമെന്ന കാര്യത്തിൽ പ്രവർത്തകർക്ക് വ്യക്തത ലഭിച്ചില്ല. കൃത്യമായ വിവരം ലഭിക്കാത്തതിനെത്തുടർന്ന് അർധരാത്രി വരെ കാത്തുനിന്ന അണികൾ മടങ്ങിപ്പോവുകയായിരുന്നു. ഒടുവിൽ 1.09-ന് കണ്ണൂരിലെത്തിയ അമൃത്‌ഭാരതിൽ കയറിയാണ് മന്ത്രി പയ്യന്നൂരിലെത്തിയത്.

