ഓണക്കാഴ്ചയായി വൻതാരയിൽ നിന്ന് ഒരു ജോഡി സീബ്രകൾ തിരുവനന്തപുരം മൃഗശാലയിലേക്ക്
ഗുജറാത്തിലെ വൻതാര യിൽ നിന്നും ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരുവനന്തപുരം മൃഗശാലയിലേക്ക് ഒരു ജോഡി സീബ്രകൾ എത്തുന്നു. ഓണാവധിക്ക് മുൻപായി സന്ദർശകർക്ക് കാണാൻ സാധിക്കും.
ഓണസമ്മാനമായി തിരുവനന്തപുരം മൃഗശാലയിലേക്ക് സീബ്രകൾ എത്തുന്നു; ഒൻപത് വർഷത്തെ കാത്തിരിപ്പിന് വിരാമം
തിരുവനന്തപുരം: ഓണാവധിക്കാലത്ത് മൃഗശാല സന്ദർശിക്കുന്നവർക്കായി തലസ്ഥാനത്ത് പ്രത്യേക കാഴ്‌ചയുടെ വിരുന്നൊരുങ്ങുന്നു. ഒൻപത് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം തിരുവനന്തപുരം മൃഗശാലയിലേക്ക് ഒരു ജോഡി സീബ്രകളെ എത്തിക്കുന്നു. ഗുജറാത്തിലെ ഗ്രീൻസ് വൈൽഡ് ലൈഫ് റെസ്ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിൽ (വൻതാര) നിന്നാണ് ഇവയെ എത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായതെന്ന് മ്യൂസിയം മൃഗശാല വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ് അറിയിച്ചു.
മൂന്നും അഞ്ചും വയസ്സുള്ള സീബ്രകളെയാണ് തലസ്ഥാനത്തേക്ക് കൊണ്ടുവരുന്നത്. മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരണിന്റെ നേതൃത്വത്തിൽ ഇവയുടെ ആരോഗ്യപരിശോധനകൾ പൂർത്തിയാക്കി. പ്രത്യേകം സജ്ജമാക്കിയ അനിമൽ ആംബുലൻസിൽ റോഡ് മാർഗമാണ് ഇവയെ എത്തിക്കുന്നത്. വെറ്ററിനറി ടീമിന്റെ മേൽനോട്ടത്തിൽ ഏകദേശം മൂന്ന് ദിവസത്തെ യാത്രയ്‌ക്കൊടുവിൽ സീബ്രകൾ തിരുവനന്തപുരത്തെത്തും.
2002 ഏപ്രിലിൽ ചെന്നൈ വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് എത്തിച്ച 'സീത' എന്ന സീബ്ര 2017-ൽ ചത്തതോടെയാണ് തിരുവനന്തപുരം മൃഗശാലയിൽ സീബ്രകളുടെ സാന്നിധ്യം ഇല്ലാതായത്. മൃഗക്കൈമാറ്റ വ്യവസ്ഥയുടെ ഭാഗമായി ഒരു ആൺ സിംഹവാലൻ കുരങ്ങനെയും രാജവെമ്പാലയെയുമാണ് പകരം തിരുവനന്തപുരം മൃഗശാലയിൽ നിന്ന് വൻതാരയ്ക്ക് നൽകുന്നത്.
ഓണാവധിയിൽ തന്നെ പുതിയ അതിഥികളെ പൊതുജനങ്ങൾക്ക് കാണാൻ സാധിക്കുന്ന രീതിയിലാണ് ക്രമീകരണങ്ങൾ പുരോഗമിക്കുന്നതെന്ന് മൃഗശാല ഡയറക്ടർ മഞ്ജുളാദേവിയും സൂപ്രണ്ട് ടി. വി. അനിൽ കുമാറും വ്യക്തമാക്കി

