സ്ത്രീയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം കുറ്റക്കാരായ ഡോക്ടർമാർക്കെതിരെ കർശന നടപടി വേണമെന്ന് ആർ. നാസർ.
ആലപ്പുഴ മെഡിക്കൽ കോളേജിൽ അഞ്ച് വർഷം മുമ്പ് നടന്ന ശസ്ത്രക്രിയയ്ക്കിടെ സ്ത്രീയുടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ അന്വേഷണം വേണമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി ആർ. നാസർ
സ്ത്രീയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവം: കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആർ. നാസർ
ആലപ്പുഴ: ശസ്ത്രക്രിയയ്ക്കിടെ ആലപ്പുഴ മെഡിക്കൽ കോളേജിൽ സംഭവിച്ചത് ഗുരുതരമായ വീഴ്ചയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സി.പി.ഐ.എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ ആവശ്യപ്പെട്ടു. അഞ്ച് വർഷം മുമ്പ് ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് വിധേയയായ പുന്നപ്ര സ്വദേശിനിയുടെ വയറ്റിലാണ് ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന കത്രിക (Artery Forceps) കണ്ടെത്തിയത്.
പുന്നപ്ര തെക്ക് പഞ്ചായത്ത് അഞ്ചാം വാർഡ് നാൽപ്പതിൽച്ചിറ ഉഷാ ജോസഫാണ് അഞ്ച് വർഷക്കാലം ഈ കൊടിയ വേദന സഹിച്ച് ജീവിച്ചത്. 2021 മെയ് 10-നായിരുന്നു ആലപ്പുഴ മെഡിക്കൽ കോളേജിൽ ഉഷയുടെ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം വിട്ടുമാറാത്ത വയറുവേദനയും രക്തസ്രാവവും അനുഭവപ്പെട്ടതിനെത്തുടർന്ന് ഉഷ പല ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. എന്നാൽ ഒരിടത്തുനിന്നും ശരിയായ രോഗനിർണ്ണയം സാധ്യമായില്ല.
ഒടുവിൽ കഴിഞ്ഞ ദിവസം ആലപ്പുഴ മെഡിക്കൽ കോളേജിലെ തന്നെ യൂറോളജി വിഭാഗത്തിൽ നടത്തിയ എക്സ്റേ പരിശോധനയിലാണ് വയറ്റിനുള്ളിൽ കത്രിക കുടുങ്ങിക്കിടക്കുന്ന വിവരം പുറത്തറിയുന്നത്. ഡോക്ടർമാരുടെ ഭാഗത്തുനിന്നുണ്ടായത് അക്ഷന്തവ്യമായ തെറ്റാണെന്നും ഇതിന് ഉത്തരവാദികളായവർ ശിക്ഷിക്കപ്പെടണമെന്നും ആർ. നാസർ വ്യക്തമാക്കി. സംഭവത്തിൽ ഉഷയുടെ കുടുംബം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

