ദേശീയപാത സുരക്ഷ എറണാകുളത്ത് 5 പ്രത്യേക പരിശോധനാ സംഘങ്ങൾ
ദേശീയപാതകളിലെ അപകട സാധ്യതകൾ കുറയ്ക്കുന്നതിനും അനധികൃത കയ്യേറ്റങ്ങൾ നീക്കം ചെയ്യുന്നതിനുമായി എറണാകുളത്ത് അഞ്ചു പ്രത്യേക പരിശോധനാ സംഘങ്ങളെ വിന്യസിക്കാൻ ജില്ലാ കളക്ടർ ജി. പ്രിയങ്ക ഉത്തരവിട്ടു.
ദേശീയപാത സുരക്ഷ: നിയന്ത്രണങ്ങൾ കർശനമാക്കും; എറണാകുളത്ത് പരിശോധനയ്ക്കായി 5 പ്രത്യേക സംഘങ്ങൾ
കൊച്ചി: ദേശീയപാതകളിലെ റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കാനും തടസ്സങ്ങൾ നീക്കാനും അടിയന്തര നടപടികളുമായി എറണാകുളം ജില്ലാ ഭരണകൂടം. സുപ്രീം കോടതിയുടെ ഉത്തരവുകളുടെയും മാർഗ്ഗനിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനം.
ദേശീയപാതകളിലെ അടിസ്ഥാന സൗകര്യങ്ങളിലെ വീഴ്ചകളും ഭരണപരമായ പോരായ്മകളും അടിയന്തരമായി പരിഹരിക്കും. പാതകളിൽ കൃത്യമായ പരിശോധനയും പട്രോളിംഗും ഉറപ്പാക്കുന്നതിനുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ (SOP) നടപ്പിലാക്കുന്നത് വേഗത്തിലാക്കും.
അനധികൃത കയ്യേറ്റങ്ങൾ കണ്ടെത്താൻ 5 പ്രത്യേക ടീമുകൾ
പാതയോരങ്ങളിലെ അനധികൃത കയ്യേറ്റങ്ങളും തടസ്സങ്ങളും കണ്ടെത്തുന്നതിനായി റവന്യൂ, പി.ഡബ്ല്യു.ഡി, എൻ.എച്ച്.എ.ഐ, പോലീസ്, മോട്ടോർ വാഹന വകുപ്പ് (MVD) എന്നിവരെ ഉൾപ്പെടുത്തി അഞ്ച് പ്രത്യേക പരിശോധനാ സംഘങ്ങൾക്ക് രൂപം നൽകി. ജില്ലയിലെ അഞ്ച് പ്രധാന ദേശീയപാതാ ഭാഗങ്ങളിലാണ് തഹസീൽദാർമാരുടെ നേതൃത്വത്തിലുള്ള ഈ സംഘങ്ങളെ വിന്യസിക്കുന്നത്:
മൂത്തകുന്നം - ഇടപ്പള്ളി (NH 66)
ഇടപ്പള്ളി - അരൂർ (NH 66)
കൊച്ചി - മൂന്നാർ (NH 85)
ഐ.സി.ടി.ടി വല്ലാർപാടം (NH 966)
അങ്കമാലി - കുണ്ടന്നൂർ (NH 544)
പരിശോധനാ സംഘങ്ങൾക്കാവശ്യമായ വാഹനവും ഡ്രൈവറെയും എൻ.എച്ച്.എ.ഐ (NHAI) ലഭ്യമാക്കും.
പ്രധാന ചുമതലകൾ
ദേശീയപാതകളിലെ അപകടസാധ്യതാ മേഖലകൾ (Black Spots), തടസ്സങ്ങൾ, അനധികൃത കയ്യേറ്റങ്ങൾ, വൻകിട-ചരക്ക് വാഹനങ്ങളുടെ നിയമവിരുദ്ധമായ പാർക്കിംഗ് എന്നിവ കണ്ടെത്തി അടിയന്തര റിപ്പോർട്ട് സമർപ്പിക്കുകയാണ് സംഘത്തിന്റെ പ്രധാന ചുമതല. പാതയോരങ്ങളിലെ നിയമവിരുദ്ധ നിർമ്മാണങ്ങൾ സമയബന്ധിതമായി നീക്കം ചെയ്യും. റിപ്പോർട്ടുകൾ ഏകീകരിച്ച് സർക്കാരിലേക്ക് സമർപ്പിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് കളക്ടർ നിർദേശം നൽകി.
യോഗത്തിൽ എ.ഡി.എം കെ. മനോജ്, എ.എസ്.പി (റൂറൽ) ടി. ബി. വിജയൻ, കൊച്ചി സിറ്റി എ.സി.പി (ട്രാഫിക് വെസ്റ്റ്) സാജു ജോർജ്, ജോയിന്റ് ആർ.ടി.ഒ സി. ടി. അരുൺ, വിവിധ തഹസിൽദാർമാർ, എൻ.എച്ച്.എ.ഐ, പി.ഡബ്ല്യു.ഡി, തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു