ഓണവിപണി സജീവം സബ്സിഡി സാധനങ്ങൾ ഉറപ്പ് കലൂരിലേക്ക് സൗജന്യ ബസുമായി സപ്ലൈകോ
ഓണവിപണിയിലെ വിലക്കയറ്റം തടയാൻ സപ്ലൈകോ ക്രമീകരണങ്ങൾ പൂർത്തിയാക്കിയതായി മന്ത്രി അനൂപ് ജേക്കബ്. കലൂർ ഓണം ട്രേഡ് ഫെയറിലേക്ക് വൈറ്റിലയിൽ നിന്ന് സൗജന്യ ബസ് സർവീസും ആരംഭിച്ചു.
സപ്ലൈകോയുടെ ഓണം മെഗാ ഫെയറിലേക്കുള്ള സൗജന്യ യാത്രയ്ക്ക് തുടക്കം
കൊച്ചി ഇന്നലെ (വ്യാഴാഴ്ച) ഉച്ചയ്ക്ക് 2 .30 മണിയോടെ വൈറ്റില മൊബിലിറ്റി ഹബ്ബിലെ പതിവ് തിരക്കിനിടയിൽ ഏതാനും യുവാക്കൾ പെട്ടെന്ന് സംഗീതത്തിന്റെ താളത്തിനൊത്ത് ചുവടുവെക്കാൻ തുടങ്ങി. എന്താണ് സംഭവിക്കുന്നതെന്ന് കൗതുകത്തോടെ നോക്കിനിന്ന യാത്രക്കാരും സംഗീതത്തിന്റെ ആവേശത്തിലേക്ക് അലിഞ്ഞുചേർന്നു. സപ്ലൈകോയുടെ ഓണം മെഗാ ട്രേഡ് ഫെയറിലേക്കുള്ള സൗജന്യ കെഎസ്ആർടിസി ബസ് സർവീസിന് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി സപ്ലൈകോ ജീവനക്കാർ ഒരുക്കിയ ഫ്ലാഷ് മോബായിരുന്നു അത്. തുടർന്ന് കലൂർ സ്റ്റേഡിയം ഹെലിപാഡ് ഗ്രൗണ്ടിൽ നടക്കുന്ന സപ്ലൈകോ ഓണം മെഗാ ട്രേഡ് ഫെയറിലേക്കുള്ള സൗജന്യ യാത്രാസൗകര്യത്തിന്റെ ഫ്ലാഗ് ഓഫ് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു. ഓണക്കാലത്ത് പൊതുജനങ്ങൾക്ക് സബ്‌സിഡി നിരക്കിൽ അവശ്യസാധനങ്ങളും മറ്റ് നിത്യോപയോഗ ഉത്പന്നങ്ങളും ലഭ്യമാക്കുന്നതിനൊപ്പം മികച്ച ഷോപ്പിംഗ് അനുഭവം കൂടി സപ്ലൈകോ മെഗാ ട്രേഡ് ഫെയർ നൽകുന്നുവെന്ന് മന്ത്രി പറഞ്ഞു. സാധനങ്ങളുടെ ലഭ്യത മാത്രമല്ല, ഉപഭോക്താക്കളുടെ യാത്രാ സൗകര്യം കൂടി സപ്ലൈകോ ഫെയറിലേക്ക് ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് മെഗാ ട്രേഡ് ഫെയറിലേക്ക് സൗജന്യ യാത്രാസൗകര്യവും ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് കെഎസ്ആർടിസി ലോഫ്ലോർ എ.സി. ബസുകളാണ് സപ്ലൈകോ ഇതിനായി ഏർപ്പെടുത്തിയിരിക്കുന്നത്. രാവിലെ 10.30 മുതൽ വൈറ്റിലയിൽ നിന്ന് തുടങ്ങി- പാലാരിവട്ടം-- സപ്ലൈകോ മെഗാ ഫെയർ- കലൂർ –കതൃക്കടവ്– കടവന്ത്ര വഴി വീണ്ടും വൈറ്റിലയിൽ എത്തുന്ന വിധത്തിലാണ് രാവിലെ സർവീസുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണി മുതൽ മറ്റൊരു സർവീസ് വൈറ്റില–പാലാരിവട്ടം–കലൂർ–മേനക–കടവന്ത്ര–വൈറ്റില റൂട്ടിലും ലഭ്യമാകും. പൊതുജനങ്ങൾക്ക് ഓഗസ്റ്റ് 25 വരെ ഈ സൗജന്യ യാത്രാസൗകര്യം പ്രയോജനപ്പെടുത്താം.
സ്വകാര്യ-സർക്കാർ മേഖലകളിലെ പ്രമുഖ സ്ഥാപനങ്ങളുടെ വൈവിധ്യമാർന്ന സ്റ്റാളുകൾ ഉൾപ്പെടുത്തിയാണ് മെഗാ ട്രേഡ് ഫെയർ ഒരുക്കിയിരിക്കുന്നത്. സപ്ലൈകോയുടെ ഉത്പന്നങ്ങൾക്കും പ്രത്യേക ഓഫറുകൾക്കും പുറമെ വിവിധ പ്രമുഖ ബ്രാൻഡുകളുടെയും സ്ഥാപനങ്ങളുടെയും ഉത്പന്നങ്ങളും സേവനങ്ങളും ഒരേ വേദിയിൽ പരിചയപ്പെടാനും വാങ്ങാനും ഫെയർ അവസരമൊരുക്കുന്നു. സപ്ലൈകോ മാനേജിങ് ഡയറക്ടർ വി എം ജയകൃഷ്ണൻ, നഗരസഭാ കൗൺസിലർ വി പി ചന്ദ്രൻ, രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

