കോട്ടൂരില്‍ ആനപ്പാപ്പനെ ആന അടിച്ചുകൊന്നു ദാരുണ സംഭവം കുളിപ്പിക്കുന്നതിനിടെ
തിരുവനന്തപുരം കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിൽ ആനയെ കുളിപ്പിക്കുന്നതിനിടെ പാപ്പാൻ വിഷ്ണു കൊല്ലപ്പെട്ടു. നെയ്യാർ റിസർവോയറിൽ വെച്ചായിരുന്നു ആക്രമണം
കോട്ടൂരില്‍ ആനപ്പാപ്പനെ ആന അടിച്ചുകൊന്നു; ദാരുണ സംഭവം കുളിപ്പിക്കുന്നതിനിടെ
തിരുവനന്തപുരം: കോട്ടൂർ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിൽ ആനപ്പാപ്പനെ ആന ആക്രമിച്ചു കൊലപ്പെടുത്തി. ബാലരാമപുരം ഉച്ചക്കട സ്വദേശി വിഷ്ണു (25) ആണ് മരിച്ചത്. കേന്ദ്രത്തിലെ 'മനു' എന്ന ആനയാണ് വിഷ്ണുവിനെ ആക്രമിച്ചത്. നെയ്യാർ റിസർവോയറിൽ ആനയെ കുളിപ്പിക്കുന്നതിനിടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം.
കുളിപ്പിക്കുന്നതിനിടെ പെട്ടെന്ന് പ്രകോപിതനായ ആന വിഷ്ണുവിനെ തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തി വെള്ളത്തിൽ താഴ്ത്തുകയായിരുന്നു. വിഷ്ണു വെള്ളത്തിനടിയിൽ അകപ്പെട്ടതോടെ ആന ആരെയും അവിടേക്ക് അടുപ്പിക്കാതെ നിലയുറപ്പിച്ചു. കൂടെയുണ്ടായിരുന്ന മറ്റു പാപ്പാന്മാരും ജീവനക്കാരും ബഹളം വെച്ചെങ്കിലും ആന പിന്തിരിഞ്ഞില്ല.
തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സും വനംവകുപ്പ് ഉദ്യോഗസ്ഥരും ഏറെ പരിശ്രമിച്ചാണ് വിഷ്ണുവിനെ വെള്ളത്തിൽ നിന്ന് പുറത്തെടുത്തത്. ഉടൻ തന്നെ വനംവകുപ്പിന്റെ വാഹനത്തിൽ ആര്യനാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി കോട്ടൂർ ആന പാർക്കിലെ പാപ്പനായി ജോലി ചെയ്തു വരികയായിരുന്നു വിഷ്ണു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റിയിരിക്കുകയാണ്.

