30-ാമത് ഐ എഫ് എഫ് കെ ആദ്യ ഡെലിഗേറ്റ് കിറ്റ് ലിജോമോൾ ജോസ് ഏറ്റുവാങ്ങി
30-ാമത് ഐ.എഫ്.എഫ്.കെ ആദ്യ ഡെലിഗേറ്റ് കിറ്റ് ലിജോമോൾ ജോസ് ഏറ്റുവാങ്ങി മേള ലോകത്തിന്റെ അഭിമാനമെന്ന് ഡോ. ദിവ്യ എസ്. അയ്യർ
30-ാമത് ഐ.എഫ്.എഫ്.കെ ആദ്യ ഡെലിഗേറ്റ് കിറ്റ് ലിജോമോൾ ജോസ് ഏറ്റുവാങ്ങി മേള ലോകത്തിന്റെ അഭിമാനമെന്ന് ഡോ. ദിവ്യ എസ്. അയ്യർ
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവും നടിയുമായ ലിജോമോൾ ജോസ് 30-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (ഐ.എഫ്.എഫ്.കെ) ആദ്യ ഡെലിഗേറ്റ് കിറ്റ് ഏറ്റുവാങ്ങി. സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യരാണ് ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങിൽ കിറ്റ് കൈമാറിയത്.
തുടർന്ന്, 2013-ൽ ഒരു ഡെലിഗേറ്റായി ഐ.എഫ്.എഫ്.കെയിൽ പങ്കെടുത്ത തന്റെ അനുഭവം ലിജോമോൾ ജോസ് സദസ്സുമായി പങ്കുവെച്ചു.
ചടങ്ങിൽ ഡെലിഗേറ്റ് സെല്ലിന്റെ ഔദ്യോഗിക ഉദ്ഘാടനവും ഡെലിഗേറ്റ് കിറ്റുകളുടെ വിതരണോദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു ഡോ. ദിവ്യ എസ്. അയ്യർ. കേരളത്തിന്റെയും ലോകത്തിന്റെയും അഭിമാനമാണ് ഈ ചലച്ചിത്രമേളയെന്ന് അവർ അഭിപ്രായപ്പെട്ടു.
ചലച്ചിത്രങ്ങളെ ഒരു പുസ്തകത്തോട് ഉപമിച്ച ഡോ. ദിവ്യ എസ്. അയ്യർ, വായനക്കാരന്റെ ഹൃദയത്തിൽ എത്തുമ്പോഴാണ് ഒരു പുസ്തകം പൂർണമാകുന്നത് പോലെ, കാഴ്ചക്കാരനിലൂടെയാണ് ഓരോ സിനിമയും പൂർണമാകുന്നത് എന്ന് വിശദീകരിച്ചു. "നമ്മൾ ഒരുമിച്ച് സിനിമ കാണുമ്പോൾ, നമ്മൾ അതിൽ നിന്ന് ഉൾക്കൊള്ളുന്നത് മറ്റൊരു സിനിമയാണ്. നമ്മളെ മാറ്റാൻ കഴിയുന്ന സിനിമകൾ നിർമിക്കാൻ മലയാളത്തിന് സാധിക്കുന്നു എന്നത് വിലമതിക്കാനാവാത്ത ഒന്നാണ്," അവർ കൂട്ടിച്ചേർത്തു.
ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, കെ.എസ്.എഫ്.ഡി.സി ചെയർമാൻ കെ. മധു, സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ, അക്കാദമി ജനറൽ കൗൺസിൽ അംഗങ്ങളായ ബി. രാകേഷ്, ജി.എസ്. വിജയൻ, സുധീർ കരമന, ഡെലിഗേറ്റ് കമ്മിറ്റി ചെയർപേഴ്സൺ കെ.ജി. മോഹൻ കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

