45 വർഷത്തെ കാത്തിരിപ്പിന് വിരാമം മൂവാറ്റുപുഴയാറ്റിൽ ആവേശം വിതറി ത്രിവേണി വള്ളംകളി
മൂവാറ്റുപുഴ നഗരസഭയുടെ ത്രിവേണി ഓണാഘോഷങ്ങളുടെ ഭാഗമായി 45 വർഷത്തിന് ശേഷം മൂവാറ്റുപുഴയാറ്റിൽ സംഘടിപ്പിച്ച വള്ളംകളി ആവേശക്കടലായി. മൈനർ ചുണ്ടൻ മത്സരത്തിൽ മഹാദേവികാട് ഒന്നാം സ്ഥാനം നേടി.
മൂവാറ്റുപുഴയാറ്റിൽ ആവേശത്തിരയിളക്കം; 45 വർഷത്തിന് ശേഷം നടന്ന വള്ളംകളിയിൽ മഹാദേവികാട് ജേതാക്കൾ
മൂവാറ്റുപുഴ: നീണ്ട 45 വർഷത്തെ ഇടവേളയ്ക്ക് ശേഷം മൂവാറ്റുപുഴയാറിന്റെ ഓളപ്പരപ്പിൽ വീണ്ടും വള്ളംകളി ആവേശം വിതറി. മൂവാറ്റുപുഴ നഗരസഭ സംഘടിപ്പിച്ച 'ത്രിവേണി ഓണം 2026' ആഘോഷങ്ങളുടെ ഭാഗമായി നടന്ന ജലോത്സവം കാണാൻ ആയിരക്കണക്കിന് ആളുകളാണ് നദിയുടെ ഇരു കരകളിലും തടിച്ചുകൂടിയത്.
വള്ളംകളിയുടെ ആവേശം വാനോളമുയർത്തി ഹെലികോപ്റ്ററിൽ ആകാശത്തുനിന്നും പുഴയിലേക്ക് പുഷ്പവൃഷ്ടി കാണികൾക്ക് വേറിട്ട അനുഭവമായി.
വാശിയേറിയ മൈനർ ചുണ്ടൻ മത്സരത്തിന്റെ ഫൈനലിൽ മഹാദേവികാട് ഒന്നാം സ്ഥാനവും തത്ത്വമസി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വൈഗ, തൃക്കുന്നപ്പുഴ, പുത്തൻ കണ്ടത്തിൽ, സെന്റ് ആന്റണി തുടങ്ങിയ പ്രമുഖ വള്ളങ്ങളും നഗരസഭയുടെ മഞ്ഞ ജേഴ്സിയണിഞ്ഞ ടീമുൾപ്പെടെ നിരവധി ചെറിയ വള്ളങ്ങളും മത്സരത്തിൽ മാറ്റുരച്ചു. വള്ളംകളിയുടെ പോരാട്ടങ്ങൾ കാണികൾക്ക് പുതിയൊരു അനുഭൂതിയാണ് സമ്മാനിച്ചത്. ജലോത്സവത്തിന്റെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പി നിർവ്വഹിച്ചു. മൂവാറ്റുപുഴ നഗരസഭ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വരും വർഷങ്ങളിലും വള്ളംകളി തുടരുമെന്നും മൂവാറ്റുപുഴയാറിനെ പ്രമുഖ വിനോദസഞ്ചാര-ആഘോഷ കേന്ദ്രമാക്കി മാറ്റുമെന്നും അധ്യക്ഷ പ്രസംഗത്തിൽ ചെയർപേഴ്സൺ വ്യക്തമാക്കി. ചടങ്ങിൽ മാത്യു കുഴൽനാടൻ എം.എൽ.എ, നഗരസഭ വൈസ് ചെയർമാൻ പി.എം. അബ്ദുൽ സലാം, ആർ.ഡി.ഒ വി.ഇ. അബ്ബാസ്, നഗരസഭാ കൗൺസിലർമാർ, വിവിധ സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ എന്നിവർ പങ്കെടുത്തു. നാടിന്റെ കൂട്ടായ്മയും പാരമ്പര്യവും ഉയർത്തിപ്പിടിച്ച വള്ളംകളി മൂവാറ്റുപുഴയുടെ സാംസ്കാരിക രംഗത്തിന് പുതിയ ഉണർവ് നൽകി.