മൂവാറ്റുപുഴയിൽ വയോധികയുടെ സ്വർണം കവർന്ന ഹോം നഴ്‌സും കൂട്ടുകാരിയും അറസ്റ്റിൽ വഴിതിരിച്ചുവിടാൻ മെനഞ്ഞത് സാങ്കൽപ്പിക കഥകൾ
മൂവാറ്റുപുഴ മാറാടിയിൽ വയോധികയുടെ ആഭരണങ്ങൾ കവർന്ന കേസിൽ ഹോം നഴ്‌സ് സുധ ശങ്കർ, കൂട്ടുകാരി ലക്ഷ്മി എന്നിവരെ മൂവാറ്റുപുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.
വയോധികയുടെ ആഭരണങ്ങൾ കവർന്ന ഹോം നഴ്‌സും കൂട്ടുകാരിയും മൂവാറ്റുപുഴയിൽ പിടിയിൽ
മൂവാറ്റുപുഴ: മാറാടി മഞ്ചരിപ്പടിയിൽ തനിച്ച് താമസിക്കുന്ന കിടപ്പുരോഗിയായ വയോധികയുടെ സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിൽ ഹോം നഴ്‌സും കൂട്ടുകാരിയും അറസ്റ്റിലായി. തമിഴ്‌നാട് മധുര സിന്ധുപ്പാട്ടി സ്വദേശിനി സുധ ശങ്കർ (38), ദിണ്ടുഗൽ മലയഗൗഡൻപാട്ടി സ്വദേശിനി ലക്ഷ്മി (46) എന്നിവരെയാണ് മൂവാറ്റുപുഴ ഡിവൈ.എസ്.പി പി. അബ്ദുൾ മുനീറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മെയ് 24-ാം തീയതി രാവിലെ 8.30 ഓടെയായിരുന്നു സംഭവം. വയോധികയുടെ വീട്ടിൽ ജോലിക്ക് നിന്നിരുന്ന ഹോം നഴ്‌സായ സുധ ശങ്കർ, തന്റെ സുഹൃത്തായ ലക്ഷ്മിയുമായി ചേർന്ന് മോഷണം ആസൂത്രണം ചെയ്ത് നടപ്പാക്കുകയായിരുന്നു. മോഷണത്തിന് ശേഷം പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്നതിനായി സുധ പലതരത്തിലുള്ള സാങ്കൽപ്പിക കഥകൾ മെനഞ്ഞുണ്ടാക്കി അന്വേഷണം വഴിതിരിച്ചുവിടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
പൊലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. ഇവരിൽ നിന്നും മോഷ്ടിച്ച സ്വർണ്ണാഭരണങ്ങൾ പൊലീസ് കണ്ടെടുത്തു. മൂവാറ്റുപുഴ ഇൻസ്പെക്ടർ അനിൽ ജോർജ്ജ്, എസ്.ഐമാരായ എൻ.എസ്. റോയ്, ചാർലി തോമസ്, എസ്. ശ്രീനാഥ്, പി.സി. ജയകുമാർ, എം.എം. ഉബൈസ്, സി.ബി. അനിൽകുമാർ, എ.എസ്.ഐമാരായ എം.കെ. ഗിരിജ, എ.വി. ദിനി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഹാരിസ് എച്ച്., രതീഷ് എം.പി., ശ്രീജു രാജൻ, ബിനിൽ എൽദോസ്, അജേഷ് എ.പി. എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.