ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു
ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു ചികിത്സപ്പിഴവെന്ന് ആരോപണം, ആശുപത്രിയിൽ പ്രതിഷേധം
ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു: ചികിത്സപ്പിഴവെന്ന് ആരോപണം, ആശുപത്രിയിൽ പ്രതിഷേധം
കായംകുളം: സ്വകാര്യ ആശുപത്രിയിൽ അണ്ഡാശയ മുഴ നീക്കം ചെയ്യുന്നതിനായുള്ള ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. കറ്റാനം ഭരണിക്കാവ് വടക്ക് വട്ടപ്പണത്തറയിൽ രെജീഷിന്റെ ഭാര്യ ധന്യ (42) ആണ് മരിച്ചത്. ചികിത്സയിൽ പിഴവുണ്ടായെന്ന് ആരോപിച്ച് ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിച്ചു.
താക്കോൽദ്വാര ശസ്ത്രക്രിയയാണ് (Laparoscopy) ധന്യയ്ക്ക് നിശ്ചയിച്ചിരുന്നത്. ശസ്ത്രക്രിയയ്ക്കിടെ ആന്തരികാവയവങ്ങൾ (കുടലുകൾ) തമ്മിൽ ഒട്ടിപ്പിടിച്ചിരുന്നതായും ഇവ വേർപെടുത്തുന്നതിനിടെ കടുത്ത രക്തസ്രാവം ഉണ്ടായതായും ആശുപത്രി അധികൃതർ അറിയിച്ചു. രക്തസ്രാവം നിയന്ത്രിക്കുന്നതിനായി ഉടൻ തന്നെ ഓപ്പൺ ശസ്ത്രക്രിയ നടത്തി മുഴ നീക്കം ചെയ്തെങ്കിലും തുടർന്നുള്ള സങ്കീർണ്ണതകളെത്തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.
മരണവിവരമറിഞ്ഞ് ആശുപത്രിയിൽ തടിച്ചുകൂടിയ ബന്ധുക്കളും നാട്ടുകാരും ചികിത്സാപ്പിഴവ് ആരോപിച്ച് പ്രതിഷേധിച്ചു. പ്രതിഷേധത്തിനിടെ ഡോക്ടർക്ക് നേരെ കയ്യേറ്റശ്രമവുമുണ്ടായി. ബന്ധുക്കളുടെ പരാതിയെത്തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.
ദുബായിലുള്ള രെജീഷ് ആണ് ധന്യയുടെ ഭർത്താവ്. മകൻ: അഥർവ്.

