ഐ.ടി സേവനങ്ങളിൽ നിന്ന് സാങ്കേതികവിദ്യാ നിർമാണത്തിലേക്ക് സംസ്ഥാനം മാറണം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി
കേരളം ഐ.ടി സേവനദാതാക്കൾ എന്ന നിലയിൽ നിന്ന് സ്വന്തമായി സാങ്കേതികവിദ്യയും ഉത്പന്നങ്ങളും നിർമിക്കുന്ന തലത്തിലേക്ക് വളരണമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. ഡിജിറ്റൽ യൂണിവേഴ്‌സിറ്റി ക്യാംപസിൽ അടൽ എസ്റ്റാബ്ലിഷ്ഡ് ഇൻകുബേഷൻ സെന്റർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐ.ടി സേവനങ്ങളിൽ നിന്ന് സാങ്കേതികവിദ്യാ നിർമാണത്തിലേക്ക് സംസ്ഥാനം മാറണം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: ഐ.ടി മേഖലയിലും സോഫ്റ്റ്‌വെയർ രംഗത്തും കേരളം വൻ മുന്നേറ്റം നടത്തിയിട്ടുണ്ടെങ്കിലും, പുതിയ കാലഘട്ടത്തിൽ വെറും സേവനദാതാക്കളായി മാത്രം തുടരാനാവില്ലെന്ന് വ്യവസായ, ഐ.ടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. സ്വന്തമായി സാങ്കേതികവിദ്യയും ഉത്പന്നങ്ങളും നിർമിക്കുന്ന തലത്തിലേക്ക് സംസ്ഥാനം വളരണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ് കേരള (IIITM-K) ക്യാംപസിൽ 'അടൽ എസ്റ്റാബ്ലിഷ്ഡ് ഇൻകുബേഷൻ സെന്റർ' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കേവലം മാനവവിഭവശേഷി നൽകുന്നതിന് പകരം ഇന്റലക്ച്വൽ പ്രോപ്പർട്ടി, ഡീപ് ടെക് ഉത്പന്നങ്ങൾ, സെമികണ്ടക്ടറുകൾ, അഡ്വാൻസ്ഡ് ഇലക്ട്രോണിക്സ്, ചിപ്പ് സിസ്റ്റം ഡിസൈൻ തുടങ്ങിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ടെക്നോളജി ഇവന്റുകളുടെ എണ്ണത്തിലല്ല, മറിച്ച് എത്ര സ്റ്റാർട്ടപ്പുകൾ വളർന്നു, എത്ര പേറ്റന്റുകളും തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു എന്നതിലാണ് വിജയമെന്നും മന്ത്രി വ്യക്തമാക്കി. ആഗോള വിപണി ലക്ഷ്യമിടുന്ന യുവസംരംഭകർക്ക് സംസ്ഥാന സർക്കാരിന്റെ പൂർണ പിന്തുണയുണ്ടാകും.
ചടങ്ങിൽ അടൽ എപിക്, സെമികോൺ കേരളം, മേക്കർ ഹബ് എന്നീ പദ്ധതികളുടെ ലോഗോ പ്രകാശനവും ആറ് ധാരണാപത്രങ്ങളുടെ കൈമാറ്റവും നടന്നു. കൂടാതെ, മികച്ച പ്രോട്ടോടൈപ്പുകൾക്ക് 40 ലക്ഷം രൂപ വരെ ധനസഹായം നൽകുന്ന "ചിപ് മാറ്റ്" (ChipMat) ഗ്രാന്റ് കത്തുകളുടെ വിതരണവും മന്ത്രി നിർവഹിച്ചു.
സി-ഡാക് ഇവന്റ് ഹാളിൽ നടന്ന ചടങ്ങിൽ ഐ.ടി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എസ്. സാംബശിവറാവു, ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. സജി ഗോപിനാഥ്, നീതി ആയോഗ് അടൽ ഇന്നോവേഷൻ മിഷൻ പ്രോഗ്രാം ഡയറക്ടർ പ്രതീക് ദേശ്മുഖ്, IIITM-K ഡയറക്ടർ പ്രൊഫ. അലക്സ് ജെയിംസ്, കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക എന്നിവർ പങ്കെടുത്തു.