ലോക്‌സഭാ സീറ്റുകൾ 850 ആയേക്കും വനിതാ സംവരണ ബിൽ സഭയിൽ; കേരളത്തിന് 30 സീറ്റുകൾ ലഭിക്കുമെന്ന് കേന്ദ്രം

പാർലമെന്റിൽ വനിതാ സംവരണ, മണ്ഡല പുനർനിർണയ ബില്ലുകൾ അവതരിപ്പിച്ചു. ലോക്‌സഭാ സീറ്റുകൾ 850 ആയി ഉയർത്താൻ നീക്കം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രതിഷേധം തുടരുന്നു.

ലോക്‌സഭാ സീറ്റുകൾ 850 ആയേക്കും വനിതാ സംവരണ ബിൽ സഭയിൽ; കേരളത്തിന് 30 സീറ്റുകൾ ലഭിക്കുമെന്ന് കേന്ദ്രം
ലോകസഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ സംസാരിക്കുന്നു

​ലോക്‌സഭയിൽ വനിതാ സംവരണ - മണ്ഡല പുനർനിർണയ ബില്ലുകൾ അവതരിപ്പിച്ചു; പ്രതിപക്ഷ പ്രതിഷേധത്തിൽ സഭ പ്രക്ഷുബ്ധം

​ന്യൂഡൽഹി: രാജ്യത്തെ പാർലമെന്ററി സംവിധാനത്തിൽ നിർണ്ണായക മാറ്റങ്ങൾ ലക്ഷ്യമിടുന്ന വനിതാ സംവരണ ഭേദഗതി ബില്ലും മണ്ഡല പുനർനിർണയ ബില്ലും ലോക്‌സഭയിൽ അവതരിപ്പിച്ചു. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടയിലാണ് കേന്ദ്രമന്ത്രി കിരൺ റിജിജു ബില്ലുകൾ സഭയുടെ മേശപ്പുറത്തുവച്ചത്. ബില്ലിന്മേലുള്ള വോട്ടെടുപ്പ് നാളെ വൈകിട്ട് നാലിന് നടക്കും.

​ബിൽ അവതരണത്തിന് മുന്നോടിയായി നടന്ന വോട്ടെടുപ്പിൽ 251 പേർ അനുകൂലിച്ചപ്പോൾ 185 പേർ എതിർത്തു. 2029-ലെ പൊതുതിരഞ്ഞെടുപ്പിൽ 33% വനിതാ സംവരണം ഉറപ്പാക്കുന്നതിനായി ലോക്‌സഭാ സീറ്റുകളുടെ എണ്ണം 850 ആയി വർധിപ്പിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം. 2011-ലെ സെൻസസ് അടിസ്ഥാനമാക്കിയുള്ള മണ്ഡല പുനർനിർണയം ഫെഡറൽ സംവിധാനത്തെ തകർക്കുന്നതാണെന്ന് ആരോപിച്ച് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തി.

​ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്കയും കേന്ദ്രത്തിന്റെ '50% ഫോർമുല'യും

ജനസംഖ്യാടിസ്ഥാനത്തിൽ മണ്ഡലങ്ങൾ പുനർനിർണയിക്കുന്നത് ജനസംഖ്യാ നിയന്ത്രണം കാര്യക്ഷമമായി നടപ്പാക്കിയ കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് സീറ്റുകൾ കുറയാൻ കാരണമാകുമെന്ന് ആശങ്കയുണ്ട്. എന്നാൽ, സീറ്റുകളിൽ 50% വർധന കൂടി ഉറപ്പാക്കുന്ന പ്രത്യേക ഫോർമുലയിലൂടെ ഈ ആശങ്ക പരിഹരിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി.

​പുതിയ ഫോർമുല പ്രകാരം കേരളത്തിലെ സീറ്റുകൾ 20-ൽ നിന്ന് 30 ആയി വർധിക്കുമെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം. സാധാരണ മണ്ഡല പുനർനിർണയമാണെങ്കിൽ കേരളത്തിന് 23 സീറ്റുകൾ മാത്രമേ ലഭിക്കുമായിരുന്നുള്ളൂ.

​പ്രതിപക്ഷ നിലപാട്

മണ്ഡല പുനർനിർണയത്തിലൂടെ ബിജെപി ഭരണഘടനാ അട്ടിമറിക്കാണ് ശ്രമിക്കുന്നതെന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചു. മുസ്ലിം സംവരണം ഇല്ലാതാക്കാനും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനങ്ങൾക്ക് അമിത അധികാരം നൽകാനുമാണ് ഈ നീക്കമെന്ന് അസദുദ്ദീൻ ഒവൈസി കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, എം.കെ. സ്റ്റാലിൻ തുടങ്ങിയ ദക്ഷിണേന്ത്യൻ നേതാക്കളും കേന്ദ്ര നീക്കത്തിനെതിരെ ശക്തമായി പ്രതികരിച്ചു.

​വിഷയത്തിൽ അടുത്ത 12 മുതൽ 18 മണിക്കൂർ വരെ ചർച്ച അനുവദിക്കുമെന്ന് സ്പീക്കർ ഓം ബിർള അറിയിച്ചു.