ലഹരിക്കല്ല, കായിക വിനോദങ്ങൾക്കാണ് യുവാക്കൾ മുൻഗണന നൽകേണ്ടത് മന്ത്രി പി. രാജീവ്
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ 10 കോടി രൂപ ചെലവിൽ നിർമ്മിച്ച ആധുനിക കായിക സമുച്ചയത്തിന്റെ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിർവഹിച്ചു. യുവാക്കൾ ലഹരിക്ക് പകരം കായിക വിനോദങ്ങൾക്ക് മുൻഗണന നൽകണമെന്ന് മന്ത്രി ആഹ്വാനം ചെയ്തു.
ലഹരിക്കല്ല, കായിക വിനോദങ്ങൾക്കാണ് യുവാക്കൾ മുൻഗണന നൽകേണ്ടത്: മന്ത്രി പി. രാജീവ്; കുസാറ്റിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോൾ ടർഫ് ഉദ്ഘാടനം ചെയ്തു
കൊച്ചി: ലഹരിയുടെ ലോകത്തേക്ക് വഴിതെറ്റി പോകാതെ, ആരോഗ്യകരമായ ഒരു കായിക സംസ്കാരം വളർത്തിയെടുക്കാൻ യുവാക്കൾ കായിക വിനോദങ്ങളെ ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (CUSAT) പുതുതായി നിർമ്മിച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള നാചുറൽ ഫുട്ബോൾ ടർഫിന്റെ ഉദ്ഘാടനവും, 400 മീറ്റർ സിന്തറ്റിക് അത്‌ലറ്റിക് ട്രാക്കിന്റെ ഒന്നാം ഘട്ട നിർമ്മാണോദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്താരാഷ്ട്ര നിലവാരത്തിലുള്ള കായിക സൗകര്യങ്ങൾ സർവകലാശാലയിലെ കായിക താരങ്ങൾക്ക് വലിയ മുതൽക്കൂട്ടാകുമെന്ന് മന്ത്രി പറഞ്ഞു. ഇത്തരത്തിലുള്ള ഗ്രൗണ്ടുകൾ യുവാക്കളിൽ ശാരീരികവും മാനസികവുമായ ഉന്മേഷം നൽകുന്നതോടൊപ്പം ലഹരി വിരുദ്ധ പോരാട്ടത്തിൽ വലിയ പങ്ക് വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്നും അനുവദിച്ച 10 കോടി രൂപ ഉപയോഗിച്ച് സ്പോർട്സ് കേരള ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് കുസാറ്റിലെ ഈ ആധുനിക കായിക സമുച്ചയം യാഥാർഥ്യമാക്കിയത്. ഉദ്ഘാടന ചടങ്ങിന് പിന്നാലെ പുതിയ ടർഫിൽ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിന്റെ കിക്ക് ഓഫ് കർമ്മവും മന്ത്രി നിർവഹിച്ചു.
കുസാറ്റ് വൈസ് ചാൻസലർ ഡോ. എം. ജുനൈദ് ബുഷിരി അധ്യക്ഷത വഹിച്ച ചടങ്ങിൽ സിൻഡിക്കേറ്റ് അംഗം ഡോ. ശശി ഗോപാലൻ, രജിസ്ട്രാർ ഡോ. എ.യു അരുൺ, സ്പോർട്സ് കേരള ഫൗണ്ടേഷൻ ഡയറക്ടർ പി. വിഷ്ണുരാജ്, മുൻ ഒളിമ്പ്യൻ മേഴ്‌സി കുട്ടൻ, ചീഫ് എഞ്ചിനീയർ പി.കെ അനിൽകുമാർ, കുസാറ്റ് വിദ്യാർത്ഥി യൂണിയൻ ചെയർപേഴ്സൺ ജെ.ബി ഋതുപർണ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

