പൈനാപ്പിൾ കർഷകരുടെ രാസവള പ്രതിസന്ധി: കേന്ദ്ര കൃഷിമന്ത്രിക്ക് കത്തയച്ച് ഡീൻ കുര്യാക്കോസ് എം.പി.
രാസവളങ്ങളുടെ കടുത്ത വിലവർധനവും യൂറിയ ക്ഷാമവും മൂലം പ്രതിസന്ധിയിലായ പൈനാപ്പിൾ കർഷകരെ സഹായിക്കാൻ കേന്ദ്ര കൃഷിമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന് ഡീൻ കുര്യാക്കോസ് എം.പി. കത്തയച്ചു.
പൈനാപ്പിൾ കർഷകരുടെ രാസവള പ്രതിസന്ധി: കേന്ദ്ര കൃഷിമന്ത്രിക്ക് കത്തയച്ച് ഡീൻ കുര്യാക്കോസ് എം.പി.
ഇടുക്കി: രാസവളങ്ങളുടെ രൂക്ഷമായ വിലവർധനവും ക്ഷാമവും മൂലം വലയുന്ന പൈനാപ്പിൾ കർഷകരെ സഹായിക്കാൻ കേന്ദ്ര ഗവൺമെന്റ് അടിയന്തരമായി ഇടപെടണമെന്ന് ഡീൻ കുര്യാക്കോസ് എം.പി. ആവശ്യപ്പെട്ടു. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര കൃഷി-കർഷക ക്ഷേമ വകുപ്പ് മന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന് അദ്ദേഹം കത്തയച്ചു.
വാഴക്കുളം പൈനാപ്പിൾ ഫാർമർ പ്രൊഡ്യൂസർ കമ്പനിയും ഓൾ കേരള പൈനാപ്പിൾ മർച്ചന്റ്‌സ് അസോസിയേഷനും നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് എം.പി. കേന്ദ്രമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ചത്.
ഉയർന്ന വിളവിനും കയറ്റുമതി ഗുണനിലവാരമുള്ള പൈനാപ്പിൾ ഉൽപ്പാദനത്തിനും രാസവളങ്ങൾ അത്യാവശ്യമാണെന്നിരിക്കെ, നിലവിലെ വിലവർധനവ് കർഷകരുടെ നട്ടെല്ലൊടിച്ചിരിക്കുകയാണെന്ന് എം.പി. ചൂണ്ടിക്കാട്ടി. ഏപ്രിൽ മാസം മുതൽ ഫാക്ടംഫോസ് ചാക്കിന് 825 രൂപയും, പൊട്ടാഷിന് 300 രൂപയും, എ എൻ.പി.കെ. മിശ്രിത വളങ്ങൾക്ക് 500 രൂപയുമാണ് വർധിച്ചത്. ഇതിനുപുറമേ ഏറ്റവും അത്യാവശ്യമായ യൂറിയയുടെ കടുത്ത ക്ഷാമവും കർഷകരെ വലയ്ക്കുന്നു.
വളങ്ങളുടെ ഉയർന്ന വില കാരണം ഉൽപ്പാദനച്ചെലവ് കുത്തനെ ഉയരുകയും, കൃഷിയിൽ നിന്നുള്ള വരുമാനം ഇല്ലാതാവുകയും ചെയ്തിട്ടുണ്ട്. ഇത് കർഷകരെ കടുത്ത കടക്കെണിയിലേക്കും ബാങ്ക് വായ്പാ തിരിച്ചടവ് പ്രതിസന്ധിയിലേക്കും തള്ളിയിട്ടിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
എം.പി. ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ:
യൂറിയ, പൊട്ടാഷ്, NPK വളങ്ങൾക്ക് കർശനമായ വിലപരിധി നിശ്ചയിച്ച് കൃത്രിമ വിലക്കയറ്റം തടയുക.
യൂറിയയുടെ ലഭ്യത അടിയന്തരമായി ഉറപ്പാക്കുക.
കർഷകർക്ക് താങ്ങാനാവുന്ന വിലയിൽ വളങ്ങൾ ലഭ്യമാക്കാൻ പ്രത്യേക സബ്‌സിഡി അനുവദിക്കുക.
വളങ്ങളുടെ കൃത്രിമ ക്ഷാമവും കരിഞ്ചന്തയും തടഞ്ഞ് വിതരണം തടസ്സമില്ലാതെ ഉറപ്പാക്കുക.
പ്രശ്നത്തിന് അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കിൽ സംസ്ഥാനത്തെ ആയിരക്കണക്കിന് കർഷകർ പൈനാപ്പിൾ കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരാകുമെന്നും, ഇത് കേരളത്തിലെ പൈനാപ്പിൾ മേഖലയുടെ പൂർണ തകർച്ചയ്ക്ക് കാരണമാകുമെന്നും ഡീൻ കുര്യാക്കോസ് എം.പി. മുന്നറിയിപ്പ് നൽകി.

