വികസനം സ്തംഭിച്ചു, വാഗ്ദാനങ്ങൾ ജലരേഖ മൂവാറ്റുപുഴ നഗരസഭയിലേക്ക് എൽ.ഡി.എഫ് മാർച്ച്
തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചതിലും നഗരസഭയിലെ ഭരണസ്തംഭനത്തിലും പ്രതിഷേധിച്ച് മൂവാറ്റുപുഴയിലും സമീപ പഞ്ചായത്തുകളിലും എൽ.ഡി.എഫ് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.
ഫണ്ട് വെട്ടിക്കുറയ്ക്കൽ നഗരസഭയുടെ ഭരണപരാജയത്തിലും മൂവാറ്റുപുഴയിൽ എൽ.ഡി.എഫ് പ്രതിഷേധ മാർച്ചും ധർണ്ണയും
മൂവാറ്റുപുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ച സംസ്ഥാന സർക്കാർ നടപടിയിലും നഗരസഭയുടെ ഭരണപരാജയത്തിലും പ്രതിഷേധിച്ച് എൽ.ഡി.എഫ് മൂവാറ്റുപുഴ നഗരസഭയിലേക്കും സമീപ പഞ്ചായത്തുകളിലേക്കും പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ഓഗസ്റ്റ് 3-ന് നടത്താനിരുന്ന സമരം കനത്ത മഴയെയും വെള്ളക്കെട്ടിനെയും തുടർന്ന് മാറ്റിവെക്കുകയായിരുന്നു.
ഇന്ന് രാവിലെ എസ്.എൻ.ഡി.പി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് മൂവാറ്റുപുഴ നഗരസഭാ ഓഫീസിന് മുന്നിൽ സമാപിച്ചു. മൂവാറ്റുപുഴ നഗരസഭയ്ക്ക് പുറമെ മാറാടി, വാളകം, പായിപ്ര, ആയവന, കല്ലൂർക്കാട്, മഞ്ഞള്ളൂർ, ആരക്കുഴ, ആവോലി എന്നീ പഞ്ചായത്ത് ഓഫീസുകളിലേക്കും എൽ.ഡി.എഫ് മാർച്ചും ധർണ്ണയും നടത്തി.
തുടർന്ന് നഗരസഭാ ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ സിപിഐ ജില്ലാ സെക്രട്ടറി എൻ. അരുൺ ഉദ്ഘാടനം ചെയ്തു. കെ.പി. അലികുഞ്ഞ് അധ്യക്ഷത വഹിച്ചു. സജി ജോർജ്ജ്, എം.എ. സഹീർ, കെ.ജി. അനിൽകുമാർ, പി.ബി. അജിത് കുമാർ, സിജോ ജോൺ തുടങ്ങിയ നേതാക്കൾ സംസാരിച്ചു.
മൂവാറ്റുപുഴ നഗരസഭയിലെ വികസന പ്രവർത്തനങ്ങൾ കഴിഞ്ഞ ഒരു വർഷമായി പൂർണ്ണമായും സ്തംഭിച്ചിരിക്കുകയാണെന്ന് നേതാക്കൾ ആരോപിച്ചു. മൂന്ന് മാസത്തിനകം പൂർത്തിയാക്കുമെന്ന് ഉറപ്പുനൽകിയ സ്മശാനത്തിന്റെ പ്രവർത്തനങ്ങൾ ഒരു വർഷം കഴിഞ്ഞിട്ടും നടപ്പിലായിട്ടില്ല. നഗരസഭാ കൗൺസിൽ ചേർന്ന് ജനക്ഷേമാർത്ഥം എടുത്ത തീരുമാനങ്ങൾ പോലും മാസങ്ങളായി നടപ്പിലാക്കാൻ കഴിയാത്ത വിധം ഭരണസ്തംഭനമാണ് നഗരസഭയിൽ നിലനിൽക്കുന്നതെന്നും നേതാക്കൾ കുറ്റപ്പെടുത്തി

