നടി ആക്രമിക്കപ്പെട്ട കേസ് പുനരന്വേഷണ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി
നടി ആക്രമിക്കപ്പെട്ട കേസിലെ മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ചതിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ പിന്മാറി.
നടി ആക്രമിക്കപ്പെട്ട കേസ്: പുനരന്വേഷണ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യനാണ് കേസ് കേൾക്കുന്നതിൽ നിന്ന് പിന്മാറിയത്. മുൻപ് ഹൈക്കോടതി ജുഡീഷ്യൽ രജിസ്ട്രാറായി പ്രവർത്തിച്ചിരുന്ന സമയത്ത് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ അതിജീവിതയുടെ പരാതി പരിഗണിച്ചിരുന്നു. ഈ പശ്ചാത്തലം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പിന്മാറ്റം. ഹർജി ഇനി ചീഫ് ജസ്റ്റിസിന്റെ നിർദേശപ്രകാരം മറ്റൊരു ബെഞ്ച് പരിഗണിക്കും.
മെമ്മറി കാർഡ് നിയമവിരുദ്ധമായി തുറന്നു പരിശോധിച്ച വിഷയത്തിൽ എറണാകുളം ജില്ലാ സെഷൻസ് ജഡ്ജി സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് വസ്തുതാവിരുദ്ധവും നിയമപരമായി നിലനിൽക്കാത്തതുമാണെന്ന് ആരോപിച്ചാണ് അതിജീവിത വീണ്ടും കോടതിയെ സമീപിച്ചത്. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവർ മുഖേനയാണ് അതിജീവിത ഹർജി നൽകിയിരിക്കുന്നത്. മുൻ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നും, ഹൈക്കോടതി മേൽനോട്ടത്തിൽ സൈബർ വിദഗ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിച്ച് ശാസ്ത്രീയമായ പുനരന്വേഷണം നടത്തണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം.
അന്വേഷണത്തിൽ ഗുരുതര വീഴ്ചയെന്ന് അതിജീവിത
കോടതികളുടെ കസ്റ്റഡിയിലിരിക്കെ മൂന്നു തവണ മെമ്മറി കാർഡ് തുറന്നുപരിശോധിച്ചതായി ഫോറൻസിക് പരിശോധനയിൽ വ്യക്തമായിരുന്നു. അങ്കമാലി മജിസ്ട്രേറ്റ് ആയിരുന്ന ലീന റഷീദ്, ജില്ലാ കോടതിയിലെ ബെഞ്ച് ക്ലർക്ക് മഹേഷ് മോഹൻ, വിചാരണ കോടതി ശിരസ്തദാർ താജുദീൻ എന്നിവർ മെമ്മറി കാർഡ് നിയമവിരുദ്ധമായി തുറന്നു പരിശോധിച്ചെന്നായിരുന്നു മുൻപത്തെ റിപ്പോർട്ട്. എന്നാൽ ഈ അന്വേഷണം തികച്ചും അപൂർണമായ കാര്യക്ഷമമല്ലാത്തതുമാണെന്ന് അതിജീവിത ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
അതിജീവിതയുടെ പ്രധാന ആരോപണങ്ങൾ:
ദൃശ്യങ്ങൾ പകർത്തിയോ എന്ന് അന്വേഷിച്ചില്ല: മെമ്മറി കാർഡിലെ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടോ അല്ലെങ്കിൽ മറ്റാർക്കെങ്കിലും കൈമാറിയിട്ടുണ്ടോ എന്ന് കണ്ടെത്താൻ അന്വേഷണസംഘം തയാറായില്ല.
ഫോണുകൾ കണ്ടെത്താൻ ശ്രമിച്ചില്ല: ദൃശ്യങ്ങൾ കണ്ട മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടു എന്ന ജീവനക്കാരുടെ മൊഴികൾ അതേപടി വിശ്വസിച്ച അന്വേഷകർ, ആ ഫോണുകൾ കണ്ടെത്താനുള്ള ശാസ്ത്രീയ നടപടികൾ സ്വീകരിച്ചില്ല.
ദുരൂഹമായ പെൻഡ്രൈവ് കസ്റ്റഡി: ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് അഞ്ചു മാസത്തോളം ജില്ലാ കോടതി സീനിയർ ക്ലർക്കിന്റെ കൈവശം അനധികൃതമായി ഇരുന്നിട്ടും അതിന്മേൽ തുടരന്വേഷണം നടത്തിയില്ല.
ഗൂഢാലോചന അന്വേഷിച്ചില്ല: മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിനു പിന്നിൽ സാമ്പത്തിക ഇടപാടുകളോ മറ്റ് ലക്ഷ്യങ്ങളോ ഉണ്ടോ എന്ന് കണ്ടെത്താൻ പൊലീസിന്റെയോ മറ്റ് സ്വതന്ത്ര ഏജൻസികളുടെയോ നേതൃത്വത്തിൽ അന്വേഷണം വേണം.
ഇരയെ അകറ്റി നിർത്തി: അന്വേഷണ നടപടികളിൽ നിന്ന് തന്നെ ബോധപൂർവം അകറ്റി നിർത്തുകയും മൊഴിപ്പകർപ്പുകൾ നൽകാൻ വിസമ്മതിക്കുകയും ചെയ്തു.
പശ്ചാത്തലം
2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെടുന്നതും പ്രതികൾ ഇതിന്റെ ദൃശ്യങ്ങൾ പകർത്തുന്നതും. കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി എട്ടാം പ്രതിയായ നടൻ ദിലീപ് ഉൾപ്പെടെ നാലു പേരെ വെറുതെ വിട്ടിരുന്നു. എന്നാൽ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആദ്യ 6 പ്രതികളെ കോടതി ശിക്ഷിച്ചു. ഈ വിധിക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീൽ നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിനിടയിലാണ് മെമ്മറി കാർഡ് ചോർച്ചയുമായി ബന്ധപ്പെട്ട് നീതിതേടി അതിജീവിത വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

