കൊലപാതകശ്രമവും ബസിന് നേരെ ബോംബേറും പ്രതിക്ക് കാപ്പ ചുമത്തി നാടുകടത്തി
ആലുവ കുഞ്ചാട്ടുകര സ്വദേശി ഹാരിസിനെ കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാടുകടത്തി. വധശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ.
ആലുവയിൽ നിരവധി കേസിൽ പെട്ട കുപ്രസിദ്ധ കുറ്റവാളിക്കെതിരെ കാപ്പ; ഹാരിസിനെ ആറ് മാസത്തേക്ക് നാടുകടത്തി
ആലുവ: പ്രദേശത്ത് നിരന്തരം ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുകയും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെടുകയും ചെയ്ത കുപ്രസിദ്ധ കുറ്റവാളിക്കെതിരെ കാപ്പ (KAAPA) ചുമത്തി നാടുകടത്തി. ആലുവ കുഞ്ചാട്ടുകര മുരിങ്ങാശ്ശേരി വീട്ടിൽ ഹാരിസ് (40) നെയാണ് ആറ് മാസത്തേക്ക് ജില്ലയിൽ നിന്ന് നാടുകടത്തിയത്.
എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി ജി.എച്ച് യതീഷ് ചന്ദ്രയാണ് ഉത്തരവിറക്കിയത്. ആലുവ, എടത്തല പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, കഠിന ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി ഗുരുതര കുറ്റകൃത്യങ്ങളിൽ ഇയാൾ പങ്കാളിയായിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിൽ അവസാനത്തോടെ ആലുവ പ്രൈവറ്റ് ബസ് സ്റ്റാൻ്റിൽ വച്ച് സർവീസ് ബസിന് നേരെ സ്ഫോടകവസ്തു വലിച്ചെറിഞ്ഞ സംഭവത്തിൽ ആലുവ ഈസ്റ്റ് പോലീസ് ഹാരിസിനെതിരെ കേസെടുത്തിരുന്നു. തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് കണക്കിലെടുത്താണ് ഇയാൾക്കെതിരെ കാപ്പ നിയമപ്രകാരമുള്ള ശക്തമായ നടപടി സ്വീകരിച്ചത്.

