നിശാഗന്ധിയിൽ കാഴ്ചക്കാരുടെ മനംകവർന്ന് കുറിച്ചി നടേശന്റെ അർജ്ജുന നൃത്തം
തിരുവനന്തപുരം ഓണം വാരഘോഷത്തോടനുബന്ധിച്ച് നിശാഗന്ധി വേദിയിൽ കുറിച്ചി നടേശനും സംഘവും അവതരിപ്പിച്ച കല്യാണസൗഗന്ധികം അർജ്ജുന നൃത്തം ശ്രദ്ധേയമായി. തിരുവോണ സന്ധ്യയെ ധന്യമാക്കിയ കലാപ്രകടനത്തിന്റെ വിവരങ്ങൾ.
ഓണം വാരഘോഷം: നിശാഗന്ധിയിൽ കാഴ്ചക്കാരുടെ മനംകവർന്ന് കുറിച്ചി നടേശന്റെ അർജ്ജുന നൃത്തം
തിരുവനന്തപുരം: ഓണം വാരഘോഷത്തിന്റെ ഭാഗമായി നിശാഗന്ധി വേദിയിൽ അരങ്ങേറിയ അർജ്ജുന നൃത്തം തലസ്ഥാനത്തെ തിരുവോണ സന്ധ്യക്ക് ദൃശ്യച്ചാർത്തൊരുക്കി. പ്രശസ്ത കലാകാരൻ കുറിച്ചി നടേശനും സംഘവുമാണ് മയിൽപ്പീലിയഴകോടെ കല്യാണസൗഗന്ധികം അർജ്ജുന നൃത്തം കാണികൾക്ക് മുന്നിൽ അവതരിപ്പിച്ചത്.
മഹാഭാരതത്തിലെ വനപർവ്വത്തെ ആസ്പദമാക്കിയുള്ള കഥാഭാഗമാണ് സംഘം വേദിയിൽ പുനരാവിഷ്കരിച്ചത്. ഭീമന്റെ സൗഗന്ധികപുഷ്പ അന്വേഷണവും വഴിമധ്യേ ഹനുമാനുമായുള്ള കണ്ടുമുട്ടലുമാണ് അഞ്ച് വേഷങ്ങളിലൂടെ കലാകാരന്മാർ തനിമ ചോരാതെ വേദിയിലെത്തിച്ചത്. ചെണ്ട, താളച്ചെണ്ട, ഇലത്താളം എന്നിവയുടെ താളമേളങ്ങൾ പ്രകടനത്തിന് മാറ്റുകൂട്ടി.
പ്രശസ്ത അർജുന നൃത്ത കലാകാരനായിരുന്ന കുറിച്ചി പി.എസ്. കുമാരന്റെ പാത പിന്തുടർന്ന് പത്താം വയസ്സിൽ കലാരംഗത്തേക്ക് വന്ന കുറിച്ചി നടേശൻ, കേരള ഫോക്‌ലോർ അക്കാദമി അവാർഡും കേന്ദ്ര ഫെലോഷിപ്പും നേടിയിട്ടുള്ള പ്രതിഭയാണ്.