ഭൂതത്താൻകെട്ടിൽ ആവേശം വിതറി ഓഫ് റോഡ് റേസ്
ഭൂതത്താൻകെട്ടിൽ ആവേശം വിതറി ഓഫ് റോഡ് റേസ് കിംഗ് ഓഫ് ഡേർട്ട് പോരാട്ടത്തിൽ കരുത്തുകാട്ടി വാഹനങ്ങൾ
ഭൂതത്താൻകെട്ടിൽ ആവേശം വിതറി ഓഫ് റോഡ് റേസ്; 'കിംഗ് ഓഫ് ഡേർട്ട്' പോരാട്ടത്തിൽ കരുത്തുകാട്ടി വാഹനങ്ങൾ
കോതമംഗലം: സാഹസികതയും ആവേശവും കൈകോർത്തപ്പോൾ ഭൂതത്താൻകെട്ടിലെ മണ്ണിൽ ഓഫ് റോഡ് റേസിന്റെ വന്യത. വി റ്റ്വൽവ് (V12) റേസ് സൊലൂഷന്റെ നേതൃത്വത്തിൽ ഭൂതത്താൻകെട്ട് ഫിഷർ ഡാം റിസോർട്ടിൽ സംഘടിപ്പിച്ച 'കിംഗ് ഓഫ് ഡേർട്ട്' ചാമ്പ്യൻഷിപ്പ് കാണികൾക്ക് ആവേശകരമായ അനുഭവമായി മാറി.
മലയോര മേഖലയായ ഭൂതത്താൻകെട്ടിന്റെ കഠിനമായ ഭൂപ്രകൃതിയിൽ ഒരുക്കിയ ട്രാക്കിലൂടെ എഴുപതോളം വാഹനങ്ങളാണ് മത്സരത്തിന് എത്തിയത്. കുത്തനെയുള്ള കയറ്റങ്ങളും അപകടം നിറഞ്ഞ ഇറക്കങ്ങളും ചെളിക്കുഴികളും താണ്ടി വാഹനങ്ങൾ കുതിച്ചപ്പോൾ ഡ്രൈവർമാരുടെ നൈപുണ്യവും വാഹനങ്ങളുടെ കരുത്തും ഒരേപോലെ പരീക്ഷിക്കപ്പെട്ടു. കഠിനമായ ട്രാക്കിൽ ചില വാഹനങ്ങൾക്ക് യന്ത്രത്തകരാറുകൾ സംഭവിക്കാനിടയായെങ്കിലും കാണികളുടെ ആവേശം ഒട്ടും കുറഞ്ഞില്ല.
കൊടും ചൂടിനെ അവഗണിച്ചും ഓഫ് റോഡ് മത്സരത്തിന്റെ ആവേശം നേരിട്ട് കാണാൻ നിരവധി പേരാണ് എത്തിച്ചേർന്നത്. ഡീസൽ, പെട്രോൾ, ഓപ്പൺ, ലേഡീസ്, എക്സ്പെർട്ട് എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരുന്നതെന്ന് സംഘാടകനായ വരുൺ അറിയിച്ചു.

