ചൂരൽമലയിൽ കാപ്പിത്തോട്ടം വെട്ടിനശിപ്പിച്ചു സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.കെ ബൈജുവിന് സസ്പെൻഷൻ
വയനാട് ചൂരൽമലയിൽ അനുമതിയില്ലാതെ കർഷകരുടെ കാപ്പിത്തോട്ടം വെട്ടിമാറ്റിയ സംഭവത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.കെ ബൈജുവിനെ വനംവകുപ്പ് സസ്പെന്റു ചെയ്തു.
ചൂരൽമലയിൽ കാപ്പിത്തോട്ടം വെട്ടിനശിപ്പിച്ചു: സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.കെ ബൈജുവിന് സസ്പെൻഷൻ
കൽപ്പറ്റ: വയനാട് സൗത്ത് ഡിവിഷനിലെ മേപ്പാടി റേഞ്ചിൽ ഉൾപ്പെട്ട ചൂരൽമലയിൽ കർഷകരുടെ കാപ്പിത്തോട്ടം നിയമവിരുദ്ധമായി വെട്ടിനശിപ്പിച്ച സംഭവത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ (എസ്.എഫ്.ഒ) കെ.കെ ബൈജുവിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. ചൂരൽമല ദുരന്തത്തിൽപ്പെട്ട അതിജീവിതരായ കർഷകരുടെ ഉപജീവനമാർഗ്ഗമായ കൃഷിയാണ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ നശിപ്പിച്ചത്.
പ്രദേശത്ത് പുലിയിറങ്ങിയതിനെ തുടർന്ന് തിരച്ചിലിനായും പ്രതിരോധ പ്രവർത്തനങ്ങൾക്കുമായാണ് കെ.കെ ബൈജുവിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘത്തെ നിയോഗിച്ചിരുന്നത്. എന്നാൽ മേപ്പാടി റേഞ്ച് ഓഫീസറുടെയോ സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെയോ മുൻകൂർ അനുമതിയോ ഉത്തരവോ ഇല്ലാതെയും, കർഷകർക്ക് നോട്ടീസ് നൽകാതെയുമാണ് ബൈജുവും സംഘവും ഒരേക്കറോളം വരുന്ന കാപ്പിത്തോട്ടം വെട്ടിമാറ്റിയത്.
ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ ക്രൂരവും നിയമവിരുദ്ധവുമായ നടപടിയെ അതിതീവ്ര ഗൗരവത്തോടെയാണ് വനംവകുപ്പ് കാണുന്നതെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടികൾ ആരംഭിച്ചിട്ടുണ്ട്. നിയമവിരുദ്ധ പ്രവർത്തനത്തിലൂടെ വകുപ്പിനും കർഷകർക്കും ഉണ്ടായ സാമ്പത്തിക നഷ്ടം ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിന്ന് തന്നെ ഈടാക്കുന്നതിനുള്ള തുടർനടപടികൾ സ്വീകരിക്കുമെന്നും, പൊതുജനങ്ങളോടും കർഷകരോടും കാണിക്കുന്ന ഇത്തരം പ്രവണതകൾ വനംവകുപ്പിൽ ഒരു കാരണവശാലും അനുവദിക്കില്ലെന്നും വകുപ്പ് അധികൃതർ അറിയിച്ചു.