മുഖ്യമന്ത്രി ജോസഫ് വിജയ് പുഴൽ സെൻട്രൽ ജയിൽ സന്ദർശിച്ചു തടവുകാരുടെ ആവശ്യങ്ങൾ കേട്ടറിഞ്ഞു
തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് പുഴൽ സെൻട്രൽ ജയിലിലും പുഴൽ പൊലീസ് സ്റ്റേഷനിലും അപ്രതീക്ഷിത സന്ദർശനം നടത്തി. തടവുകാരുടെ അടിസ്ഥാന സൗകര്യങ്ങളും ചികിത്സയും വിലയിരുത്തിയ അദ്ദേഹം പരാതികൾ നേരിട്ട് കേട്ടറിഞ്ഞു.
പുഴൽ സെൻട്രൽ ജയിലിൽ മുഖ്യമന്ത്രി ജോസഫ് വിജയിയുടെ അപ്രതീക്ഷിത സന്ദർശനം: സൗകര്യങ്ങൾ വിലയിരുത്തി, തടവുകാരുമായി സംവദിച്ചു
ചെന്നൈ: തമിഴ്നാട്ടിലെ പ്രമുഖ ജയിൽ സമുച്ചയങ്ങളിലൊന്നായ പുഴൽ സെൻട്രൽ ജയിലിൽ മുഖ്യമന്ത്രി ജോസഫ് വിജയ് അപ്രതീക്ഷിത സന്ദർശനം നടത്തി. തടവുകാർക്ക് ലഭിക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം, അടിസ്ഥാന സൗകര്യങ്ങൾ, ചികിത്സാ സംവിധാനങ്ങൾ എന്നിവ നേരിട്ട് മനസ്സിലാക്കുന്നതിനും വിലയിരുത്തുന്നതിനുമായിരുന്നു മുഖ്യമന്ത്രിയുടെ ഈ സന്ദർശനം.
സന്ദർശനത്തിനിടെ ജയിലിലെ തടവുകാരുമായി മുഖ്യമന്ത്രി നേരിട്ട് സംസാരിക്കുകയും അവരുടെ ആവശ്യങ്ങളും പരാതികളും കേൾക്കുകയും ചെയ്തു. രാജ്യത്തെ തന്നെ ഏറ്റവും വലിയ ജയിൽ സമുച്ചയങ്ങളിലൊന്നാണ് പുഴൽ സെൻട്രൽ ജയിലെന്ന് സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ജയിലിലെ പ്രധാന വിഭാഗങ്ങളെല്ലാം മുഖ്യമന്ത്രി വിശദമായി പരിശോധിച്ചു. ക്വാറന്റീൻ സോൺ, സന്ദർശക ഹാൾ, ജയിൽ ആശുപത്രി, ലഹരിവിമുക്ത പുനരധിവാസ കേന്ദ്രം, മഹാത്മാഗാന്ധി കമ്യൂണിറ്റി കോളജിലെ ക്ലാസ് മുറികൾ, ലൈബ്രറി, അഡ്വാൻസ്ഡ് കംപ്യൂട്ടർ പരിശീലന കേന്ദ്രം, ഉയർന്ന സുരക്ഷാ ബ്ലോക്ക്, വധശിക്ഷ നടപ്പാക്കുന്ന സ്ഥലം എന്നിവയെല്ലാം സന്ദർശിച്ച സംഘത്തിൽ മുഖ്യമന്ത്രിയും ഉൾപ്പെട്ടിരുന്നു.
ജയിൽ സന്ദർശനത്തിനു ശേഷം തൊട്ടടുത്തുള്ള പുഴൽ പൊലീസ് സ്റ്റേഷനിലും മുഖ്യമന്ത്രി ജോസഫ് വിജയ് അപ്രതീക്ഷിതമായി എത്തി. സ്റ്റേഷന്റെ ദൈനംദിന പ്രവർത്തനങ്ങൾ അവലോകനം ചെയ്ത അദ്ദേഹം, അവിടെയുള്ള ഔദ്യോഗിക റജിസ്റ്ററുകൾ പരിശോധിക്കുകയും ക്രമസമാധാന നിലയെക്കുറിച്ച് ഉദ്യോഗസ്ഥരോട് സംസാരിക്കുകയും ചെയ്തു.