മുറിയിൽ പൂട്ടിയിട്ട് മുളകുപൊടിയും ഈർക്കിലും 12 വയസ്സുകാരന് നേരിടേണ്ടി വന്നത് സങ്കൽപ്പിക്കാനാവാത്ത പീഡനം
കൊടുവള്ളിയിൽ മോഷണശ്രമം ആരോപിച്ച് 12 വയസ്സുകാരനെ കൈകാലുകൾ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു. സംഭവത്തിൽ റൂറൽ എസ്.പിയോട് അന്വേഷിച്ച് നടപടിയെടുക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി (CWC) ഉത്തരവിട്ടു.
കളഞ്ഞുപോയ വസ്തുവിന്റെ പേരിൽ 12കാരനോട് ക്രൂരത; മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം കൊടുവള്ളിയിൽ
കോഴിക്കോട് : മോഷണശ്രമം ആരോപിച്ച് കൊടുവള്ളിയില്‍ 12 വയസ്സുകാരനെ പിതാവിന്റെ ബന്ധുക്കള്‍ ക്രൂരമായി മര്‍ദിച്ചെന്ന പരാതിയില്‍ നടപടിക്ക് ഉത്തരവിട്ട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സി.ഡബ്ല്യു.സി). വീട്ടിലേക്ക് വിളിച്ചുവരുത്തി മുറിയില്‍ പൂട്ടിയിട്ട ശേഷം കൈകാലുകള്‍ കുട്ടിക്കെട്ടുകയും മുറിവുകളില്‍ മുളകുപൊടി പുരട്ടുകയും കണ്ണില്‍ മുളകുവെള്ളമൊഴിക്കുകയും കാല്‍നഖത്തിനിടയില്‍ ഈര്‍ക്കില്‍ കയറ്റുകയും ചെയ്‌തെന്നാണ് കുട്ടിയുടെ പരാതി.
അര്‍ധരാത്രി രക്ഷപ്പെട്ട കുട്ടിയെ വഴിയാത്രക്കാരന്‍ പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. വിവരം അറിയിച്ചിട്ടും പോലീസ് തുടര്‍നടപടിയെടുത്തില്ലെന്നും കുട്ടി പറഞ്ഞിരുന്നു. കളഞ്ഞുപോയെന്ന് പറഞ്ഞ വസ്തു പിന്നീട് കണ്ടെത്തുകയും ചെയ്തു. സംഭവം കോഴിക്കോട് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഇടപെടുകയും അന്വേഷണം നടത്തി നടപടിയെടുക്കാന്‍ റൂറല്‍ എസ്.പിക്ക് നിര്‍ദേശം നല്‍കുകയുമായിരുന്നു. കുട്ടിക്കും കുടുംബത്തിനും കൗണ്‍സിലിങ് നല്‍കിയ ശേഷം കുട്ടിയെ താല്‍ക്കാലിക സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

