വധശ്രമക്കേസ് പ്രതി പുല്ലാനി വിഷ്ണുവിനെ കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചു
കൊലപാതകശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ തുറവൂർ പുല്ലാനി ചാലാക്ക വിഷ്ണുവിനെ കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചു. അങ്കമാലി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അങ്കമാലിയിൽ വധശ്രമക്കേസ് പ്രതി കാപ്പ ചുമത്തി ജയിലിൽ; നടപടി നിരവധി കേസുകളിലെ പ്രതിയായ പുല്ലാനി വിഷ്ണുവിനെതിരെ
അങ്കമാലി: പ്രദേശ്ത്ത് നിരന്തരം ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുകയും നിരവധി കുറ്റകൃത്യങ്ങളിൽ പങ്കാളിയാവുകയും ചെയ്ത തുറവൂർ പുല്ലാനി ചാലാക്ക വിഷ്ണുവിനെ (35) കാപ്പ (KAAPA) നിയമപ്രകാരം കരുതൽ തടങ്കലിലടച്ചു. റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രിയങ്ക ജി. ആണ് വിഷ്ണുവിനെ തടങ്കലിലാക്കാൻ ഉത്തരവിട്ടത്. തുടർന്ന് ഇയാളെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
അങ്കമാലി, നെടുമ്പാശ്ശേരി, കാലടി എന്നീ പോലീസ് സ്റ്റേഷൻ അതിർത്തികളിൽ കൊലപാതകശ്രമം, ദേഹോപദ്രവം, കവർച്ച, അതിക്രമിച്ച് കടക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ നിരവധിയായ ക്രിമിനൽ കേസുകളിൽ പ്രതിയാണ് പുല്ലാനി വിഷ്ണു.
കഴിഞ്ഞ ജൂലൈ 28-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തുറവൂർ പുല്ലാനി ഭാഗത്തുള്ള ജാതിത്തോട്ടത്തിൽ ഇയാളും സംഘവും മദ്യപിക്കുകയും ചീട്ടുകളിക്കുകയും ഒച്ചപ്പാടുണ്ടാക്കുകയും ചെയ്തത് ചോദ്യം ചെയ്ത പ്രദേശവാസിയായ യുവാവിനെ വിഷ്ണുവും സംഘവും ചേർന്ന് ആക്രമിക്കുകയായിരുന്നു. തുറവൂർ ഉതുപ്പ് കവലയിൽ വച്ച് യുവാവിന്റെ കാർ തടഞ്ഞുനിർത്തിയാണ് മർദ്ദിച്ചത്.
ഇതിനുപിന്നാലെ, സംഭവത്തിൽ യുവാവ് അങ്കമാലി പൊലീസിൽ പരാതി നൽകിയെന്ന വിവരമറിഞ്ഞ വിഷ്ണു, യുവാവിന്റെ വീട്ടിലെത്തി ഭാര്യയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഈ കേസിൽ അങ്കമാലി പോലീസ് കേസെടുത്തതിനെ തുടർന്നാണ് ഇയാൾക്കെതിരെ കാപ്പ ചുമത്താൻ നടപടിയായത്.
ആലുവ ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ നിർദ്ദേശാനുസരണം അങ്കമാലി സബ് ഇൻസ്പെക്ടർമാരായ ടി.ഐ. ബാബു, പി.എം. റാസിക്ക്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എം.കെ. അനൂപ്, കെ.ആർ. മഹേഷ്, സിവിൽ പോലീസ് ഓഫീസർമാരായ വി.എം. ഷെഫീക്ക്, വി.പി. തരുൺ, വി. ഹരികൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

