10 വർഷത്തെ കാത്തിരിപ്പിനും കണ്ണീരിനും വിരാമം പട്ടയമല്ല ജീവിതമാണ് കിട്ടിയത് എന്ന് റഹിമാബി

കടക്കെണിയിലായ കുടുംബത്തിന് ബാങ്ക് വായ്പ പോലും ലഭിക്കാതെ അലഞ്ഞ 10 വര്‍ഷങ്ങള്‍ക്കൊടുവില്‍ സ്വന്തം ഭൂമിക്ക് പട്ടയം ലഭിച്ചതിന്റെ സന്തോഷത്തില്‍ കക്കോടി സ്വദേശി റഹിമാബി

10 വർഷത്തെ കാത്തിരിപ്പിനും കണ്ണീരിനും വിരാമം പട്ടയമല്ല ജീവിതമാണ് കിട്ടിയത് എന്ന് റഹിമാബി
പട്ടയം ലഭിച്ച കോഴിക്കോട് പറമ്പിൽ ബസാർ സ്വദേശി റഹിമാബി മകളോടൊപ്പം സന്തോഷം പങ്കുവെയ്ക്കുന്നു.

പട്ടയമല്ല ജീവിതമാണ് കിട്ടിയത്'; 10 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ റഹിമാബിക്കും കുടുംബത്തിനും ഇനി സ്വന്തം ഭൂമി

കോഴിക്കോട്: താമസിക്കുന്ന ഭൂമിക്ക് രേഖകളൊന്നുമില്ലാതെ കഴിഞ്ഞ 10 വര്‍ഷമായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയ റഹിമാബിക്കും കുടുംബത്തിനും ഒടുവില്‍ ആശ്വാസത്തിന്റെ ദിനം. കോഴിക്കോട് സംഘടിപ്പിച്ച ജില്ലാതല പട്ടയ വിതരണ മേളയില്‍ വെച്ച് റവന്യൂ മന്ത്രിയില്‍ നിന്നും ഭൂമിയുടെ പട്ടയം ഏറ്റുവാങ്ങിയപ്പോള്‍ കക്കോടി പഞ്ചായത്തിലെ പറമ്പില്‍ ബസാര്‍ മിന്‍ഹ മഹലില്‍ റഹിമാബി പറഞ്ഞ വാക്കുകളിലുണ്ടായിരുന്നു ആ കാത്തിരിപ്പിന്റെ വില— "പട്ടയമല്ല, ഞങ്ങള്‍ക്ക് ജീവിതമാണ് കിട്ടിയത്."

​കടുത്ത കടക്കെണിയിലായിരുന്ന റഹിമാബിയും കുടുംബവും ബാങ്ക് വായ്പയെടുക്കാനും ഭൂമി വിറ്റ് ബാധ്യതകള്‍ തീര്‍ക്കാനുമായി പലതവണ ബാങ്കുകളെ സമീപിച്ചിരുന്നെങ്കിലും സ്വന്തം പേരിൽ പട്ടയമില്ലാത്തതിനാല്‍ നിരാശരായി മടങ്ങേണ്ടി വരികയായിരുന്നു. തുടര്‍ന്നാണ് ഭൂമിയുടെ അടിസ്ഥാന രേഖകള്‍ക്കായി കഴിഞ്ഞ ഒമ്പത്-പത്ത് വര്‍ഷമായി ഇവര്‍ നിരന്തരം വില്ലേജ്, താലൂക്ക് ഓഫീസുകള്‍ കയറിയിറങ്ങിയത്.

​മകളോടൊപ്പം അതിരാവിലെ തന്നെ മേള നടക്കുന്ന സ്ഥലത്തെത്തിയ റഹിമാബി, റവന്യൂ മന്ത്രിയില്‍ നിന്നുതന്നെ നേരിട്ട് പട്ടയം വാങ്ങാനായതിന്റെ സന്തോഷവും പങ്കുവെച്ചു. റഹിമാബിയെ കൂടാതെ ജില്ലയിലെ 1,350 കുടുംബങ്ങള്‍ക്കാണ് ഇന്നത്തെ പട്ടയമേളയിലൂടെ സ്വന്തം മണ്ണില്‍ അവകാശം ലഭിച്ചത്.