കലയും സാഹിത്യവും മനുഷ്യജീവിതത്തെ നവീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ
പതിനാലാമത് പംപ സാഹിത്യോത്സവം മുഖ്യമന്ത്രി വി.ഡി. സതീശന്‍ ആറാട്ടുപുഴയില്‍ ഉദ്ഘാടനം ചെയ്തു. കലയും സാഹിത്യവും മനുഷ്യജീവിതത്തെ നവീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പമ്പ സാഹിത്യോത്സവത്തിന് തുടക്കം: കലയും സാഹിത്യവും മനുഷ്യജീവിതത്തെ നവീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ
ആറാട്ടുപുഴ: കലയും സാഹിത്യവും മനുഷ്യജീവിതത്തെ നവീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ദക്ഷിണേന്ത്യയിലെ എഴുത്തുകാരെയും കലാകാരന്മാരെയും ഒരേ വേദിയില്‍ ഒരുമിപ്പിക്കുന്ന പതിനാലാമത് പംപ സാഹിത്യോത്സവം ആറാട്ടുപുഴ ഡി ചാര്‍ളി പമ്പ റെമിനിസന്‍സില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാംസ്‌കാരിക മൂല്യങ്ങളും പാരമ്പര്യവും തലമുറകളിലേക്ക് പകര്‍ന്നു നല്‍കുന്നതില്‍ കലാകാരന്മാരുടെയും എഴുത്തുകാരുടെയും പങ്ക് വലുതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മനുഷ്യന്‍ സാമൂഹിക ജീവിയാണെന്ന യാഥാർഥ്യം വിസ്മരിക്കുന്ന ഇക്കാലത്ത്, കൂട്ടായ്മകളെ ചേര്‍ത്തുപിടിക്കുന്ന മഹനീയമായ ദൗത്യമാണ് സാഹിത്യകാരന്മാര്‍ നിര്‍വഹിക്കുന്നത്. മനുഷ്യന്റെ സാമൂഹിക-കുടുംബജീവിതത്തിന്റെ അടിത്തറ മനോഹരമാക്കുന്നത് കലയും സംഗീതവുമാണെന്ന തിരിച്ചറിവ് സമൂഹത്തിന് ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്പാരോ ഡയറക്ടറും എഴുത്തുകാരിയുമായ ഡോ. സി. എസ്. ലക്ഷ്മി (അമ്പൈ) ചടങ്ങില്‍ അധ്യക്ഷയായി. ടൂറിസം, സാംസ്‌കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ്, കവികളായ അന്‍വര്‍ അലി, കെ. രാജഗോപാല്‍, സംഗീത സംവിധായകന്‍ മണക്കാല ഗോപാലകൃഷ്ണന്‍, പ്രോഗ്രാം ഡയറക്ടര്‍ കനക ഹാ. മ. വിഷ്ണുനാഥ് തുടങ്ങിയവര്‍ ചടങ്ങിൽ സംബന്ധിച്ചു. ജൂലൈ 27 വരെ നീണ്ടുനില്‍ക്കുന്ന പമ്പ സംഗമത്തില്‍ വിവിധ കലാ-സാഹിത്യ ചര്‍ച്ചകളും സംവാദങ്ങളും നടക്കും.