റെയിൽവേ ജോലി വാഗ്ദാനം 15.90 ലക്ഷവുമായി ദമ്പതികൾ മുങ്ങി
റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ ജോലി വാഗ്ദാനം ചെയ്ത് എൻജിനീയറിങ് ബിരുദധാരിയായ യുവതിയിൽ നിന്ന് 15.90 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ തൃക്കരിപ്പൂർ സ്വദേശികളായ ദമ്പതികൾക്കെതിരെ കേസെടുത്ത് നീലേശ്വരം പൊലീസ്.
റെയിൽവേ സ്റ്റേഷൻ മാസ്റ്റർ ജോലി വാഗ്ദാനം ചെയ്ത് 15.90 ലക്ഷം തട്ടി; ദമ്പതികൾക്കെതിരെ കേസ്
കാസർകോട്: റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ ജോലി വാഗ്ദാനം ചെയ്ത് എൻജിനീയറിങ് ബിരുദധാരിയായ യുവതിയിൽ നിന്ന് 15.90 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. കരിന്തളം വേളൂർ കുന്നത്ത് ഹൗസിലെ കെ. ആതിരയുടെ പരാതിയിൽ തൃക്കരിപ്പൂർ തലിച്ചാലത്തെ ബാബു തിരുവാരത്ത്, ഭാര്യ സജിത ബാബു എന്നിവർക്കെതിരെ നീലേശ്വരം പൊലീസാണ് കേസെടുത്തത്.
ബന്ധു വഴി പരിചയപ്പെട്ട ദമ്പതികളെ 2025 ജനുവരിയിലാണ് ആതിര ആദ്യമായി കാണുന്നത്. ജോലി ലഭിക്കുന്നതിനായി ബാങ്ക് അക്കൗണ്ട് വഴിയും നേരിട്ടുമായി ഘട്ടംഘട്ടമായാണ് പണം നൽകിയത്. ജനുവരി 11-ന് സീറ്റ് ഉറപ്പാക്കാനെന്ന പേരിൽ 3.5 ലക്ഷം രൂപ അക്കൗണ്ടിലേക്ക് അയച്ചു. തുടർന്നുള്ള നടപടികൾക്കായി അന്നുതന്നെ 6 ലക്ഷം രൂപ കൂടി കൈപ്പറ്റി.
ജനുവരി 17-ന് തമിഴ്‌നാട്ടിലെ മധുരയിൽ വച്ച് വ്യാജ വൈദ്യപരിശോധന നടത്തുകയും ഇതിനായി 6 ലക്ഷം രൂപ കൂടി കൈക്കലാക്കുകയും ചെയ്തു. ഇരയുടെ വിശ്വാസം നേടിയെടുക്കാൻ 'റെയിൽവേ ഡിവിഷനൽ ഓഫിസർ' എന്ന് പരിചയപ്പെടുത്തിയ മറ്റൊരാളെക്കൂടി തട്ടിപ്പുസംഘം ആതിരയ്ക്ക് മുന്നിൽ അവതരിപ്പിച്ചിരുന്നു. ഇയാൾ അഭിമുഖത്തെക്കുറിച്ചും പരിശീലനത്തെക്കുറിച്ചും വിശദീകരിച്ചതോടെ യുവതി തട്ടിപ്പ് തിരിച്ചറിഞ്ഞില്ല. പിന്നീട് ട്രെയ്നിങ് ആവശ്യങ്ങൾക്കായി 40,000 രൂപ കൂടി കൈമാറി.
തുടർന്നുള്ള മാസങ്ങളിൽ വ്യാജരേഖകൾ അയച്ചുനൽകിയും സംഘം യുവതിയെ വിശ്വസിപ്പിച്ചു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും പരിശീലനത്തെക്കുറിച്ച് വിവരമൊന്നും ലഭിക്കാതായതോടെയാണ് ആതിരയ്ക്ക് സംശയം തോടങ്ങിയത്. തുടർന്ന് റെയിൽവേ അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് ഇത്തരം നിയമന നടപടികളൊന്നും നടന്നിട്ടില്ലെന്ന് വ്യക്തമായത്.
സംഘം മുൻപും സമാനരീതിയിൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടാകാമെന്ന സംശയത്തിലാണ് പൊലീസ്. പ്രതികൾക്കായി നീലേശ്വരം സബ് ഇൻസ്പെക്ടർ സുമേഷ് ബാബുവിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.