ഓണവിപണിയിൽ തിളങ്ങി സപ്ലൈകോ വിറ്റുവരവ് 200 കോടി കടന്നു, സൗജന്യ കിറ്റ് വിതരണം പുരോഗമിക്കുന്നു

ഓണത്തോടനുബന്ധിച്ച് സപ്ലൈകോയുടെ വിറ്റുവരവ് 207 കോടി രൂപ പിന്നിട്ടു. 26 ലക്ഷത്തോളം പേർ വിപണികൾ സന്ദർശിച്ചപ്പോൾ, എഎവൈ കാർഡുടമകൾക്കുള്ള സൗജന്യ ഓണക്കിറ്റ് വിതരണവും അവസാന ഘട്ടത്തിലാണ്.

ഓണവിപണിയിൽ തിളങ്ങി സപ്ലൈകോ വിറ്റുവരവ് 200 കോടി കടന്നു, സൗജന്യ കിറ്റ് വിതരണം പുരോഗമിക്കുന്നു
Al നിർമ്മിച്ച സാങ്കല്പിക ചിത്രം

ഓണവിപണിയിൽ തിളങ്ങി സപ്ലൈകോ; വിറ്റുവരവ് 200 കോടി കടന്നു, സൗജന്യ കിറ്റ് വിതരണം പുരോഗമിക്കുന്നു

എറണാകുളം: ഓണവിപണി സജീവമായതോടെ റെക്കോർഡ് നേട്ടവുമായി സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ (സപ്ലൈകോ). ഓഗസ്റ്റ് ഒന്നു മുതൽ 19 ഉച്ചവരെയുള്ള കണക്കുകൾ പ്രകാരം സപ്ലൈകോയുടെ വിറ്റുവരവ് 207 കോടി രൂപ പിന്നിട്ടു. ഓണത്തോടനുബന്ധിച്ച് ഒരുക്കിയ പ്രത്യേക വിപണികളിലും വിൽപനശാലകളിലും വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.

​വിറ്റുവരവിൽ 72 കോടി രൂപ സബ്‌സിഡി സാധനങ്ങളുടെ വിൽപനയിലൂടെയും 135 കോടി രൂപ നോൺ-സബ്‌സിഡി ഇനത്തിലുമാണ് സപ്ലൈകോയ്ക്ക് ലഭിച്ചത്. കഴിഞ്ഞ 19 ദിവസത്തിനിടെ 26 ലക്ഷത്തോളം ഉപഭോക്താക്കളാണ് സപ്ലൈകോ ഔട്ട്‌ലെറ്റുകളും ഓണം ഫെയറുകളും സന്ദർശിച്ചത്. വിവിധ ജില്ലകളിൽ സംഘടിപ്പിച്ച പ്രത്യേക ഫെയറുകളിൽ നിന്ന് മാത്രം ഏകദേശം രണ്ട് കോടി രൂപയുടെ വിറ്റുവരവുണ്ടായി.

​സംസ്ഥാനത്തെ മെഗാ ട്രേഡ് ഫെയറുകളിൽ ഏറ്റവും കൂടുതൽ വിൽപന നടന്നത് കോഴിക്കോട് ബീച്ചിലെ ഫെയറിലാണ് (32 ലക്ഷം രൂപ). തിരുവനന്തപുരം പുത്തരിക്കണ്ടം നായനാർ പാർക്കിലെ ഫെയറിൽ നിന്ന് 30 ലക്ഷം രൂപയുടെ വിൽപനയും രേഖപ്പെടുത്തി.

​അതേസമയം, എഎവൈ (മഞ്ഞ) കാർഡ് ഉടമകൾക്കായി സർക്കാർ നൽകുന്ന സൗജന്യ ഓണക്കിറ്റ് വിതരണവും പുരോഗമിക്കുകയാണ്. ആകെ നൽകുന്ന 6 ലക്ഷം കിറ്റുകളിൽ 4,32,000 എണ്ണവും റേഷൻ കടകളിൽ എത്തിച്ചുകഴിഞ്ഞു. ഓഗസ്റ്റ് 20-ഓടെ മുഴുവൻ കിറ്റുകളും ലഭ്യമാക്കുമെന്ന് സപ്ലൈകോ മാനേജിങ് ഡയറക്ടർ അറിയിച്ചു.