വൈകാരിക നിമിഷം വീൽചെയറിലെത്തി അച്ഛൻ, മകൻ പൊലീസിലേക്ക് ഐ.ആർ.ബി പരേഡ് ഗ്രൗണ്ടിൽ കണ്ണുനിറച്ച് ഒരു കാഴ്ച
തളർന്നുപോയ അച്ഛന്റെ സ്വപ്നങ്ങൾക്ക് ചിറകേകി മകൻ. പാണ്ടിക്കാട് ഐ.ആർ.ബി പരേഡ് ഗ്രൗണ്ടിൽ നടന്ന പാസിംഗ് ഔട്ട് പരേഡിൽ വേണുഗോപാലന് തന്റെ തൊപ്പി അണിയിച്ച് മകൻ വിഷ്ണു.
തളർന്ന അച്ഛന്റെ സ്വപ്നങ്ങൾക്ക് ചിറകേകി മകൻ; ഐ.ആർ.ബി പരേഡ് ഗ്രൗണ്ടിൽ ഹൃദയം തൊടും കാഴ്ച
മലപ്പുറം: സ്വന്തം ശാരീരിക പരിമിതികളെ പോലും മറന്ന് ആ അച്ഛൻ ആ പരേഡ് ഗ്രൗണ്ടിലേക്ക് എത്തിയത് തന്റെ മകൻ നാടിന്റെ കാവലാളായി മാറുന്ന അഭിമാന നിമിഷം നേരിൽ കാണാനായിരുന്നു. ഇന്ത്യ റിസർവ് ബറ്റാലിയനിൽ (IRB) പരിശീലനം പൂർത്തിയാക്കിയ സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡ് നടന്ന പാണ്ടിക്കാട് ഐ.ആർ.ബി ഗ്രൗണ്ടിലാണ് കണ്ടുനിന്നവരുടെ കണ്ണുനിറച്ച വൈകാരിക രംഗങ്ങൾ അരങ്ങേറിയത്.
ഗുരുവായൂർ ഇരിങ്ങപ്പുറം സ്വദേശിയായ വേണുഗോപാലൻ തന്റെ മകൻ വിഷ്ണുവിന്റെ പരേഡ് കാണാനാണ് വീൽചെയറിലെത്തിയത്. 15 വർഷം മുൻപ് ജോലി ചെയ്യുന്നതിനിടെ ടെറസിൽ നിന്ന് വീണ് സ്പൈനൽ കോഡിന് ക്ഷതമേറ്റ് അരയ്ക്ക് താഴെ തളർന്നുപോയതാണ് വേണുഗോപാലൻ. എന്നാൽ, പ്രയാസങ്ങളെല്ലാം മാറ്റിവെച്ച് കുടുംബസമേതം അദ്ദേഹം പരേഡ് കാണാൻ പരേഡ് ഗ്രൗണ്ടിലെത്തുകയായിരുന്നു.
ബിരുദ പഠനത്തിന് ശേഷം അച്ഛന് തണലാകണമെന്ന ആഗ്രഹത്തോടെയാണ് വിഷ്ണു പി.എസ്.സി പരീക്ഷ എഴുതി വിജയിച്ച് കേരള പൊലീസിന്റെ ഭാഗമാകുന്നത്. പരേഡ് പൂർത്തിയായ ഉടൻ തന്നെ വിഷ്ണു ഓടിയെത്തി തന്റെ തൊപ്പി സ്നേഹപൂർവ്വം അച്ഛന്റെ തലയിൽ അണിയിക്കുകയും കെട്ടിപ്പിടിച്ച് ഉമ്മ നൽകുകയും ചെയ്തു.
അച്ഛന്റെയും അമ്മയുടെയും ആഗ്രഹ പൂർത്തീകരണത്തിന് സാധിച്ചതിൽ ഏറെ സന്തോഷവാനാണ് വിഷ്ണു. അമ്മ പ്രീതയ്ക്കും ബിരുദ വിദ്യാർത്ഥിയായ സഹോദരി ദേവികയ്ക്കും ഒപ്പം ചടങ്ങിൽ പങ്കെടുത്തവർക്കെല്ലാം ഈ കാഴ്ച വലിയൊരു അനുഭവമായി മാറി. വിഷ്ണുവിന് ഇത് വെറുമൊരു സർക്കാർ ജോലി മാത്രമല്ല, നാടിനെയും ജനങ്ങളെയും സേവിക്കണമെന്ന ആത്മാർത്ഥമായ ആഗ്രഹത്തിന്റെ സാക്ഷാത്കാരം കൂടിയാണ്.