എൻഡോസൾഫാൻ പാക്കേജ് 14.40 കോടി രൂപ അനുവദിച്ച് സർക്കാർ

കാസർഗോഡ് എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസത്തിനും ക്ഷേമത്തിനുമായി സാമൂഹ്യനീതി വകുപ്പ് വഴി 14.40 കോടി രൂപയുടെ ഭരണാനുമതി നൽകി സംസ്ഥാന സർക്കാർ. 5,200 ലധികം ഗുണഭോക്താക്കൾക്ക് പ്രതിമാസ ധനസഹായവും വിദ്യാഭ്യാസ ആനുകൂല്യങ്ങളും ലഭിക്കും.

എൻഡോസൾഫാൻ പാക്കേജ് 14.40 കോടി രൂപ അനുവദിച്ച് സർക്കാർ
സ്നേഹസാന്ത്വനം' പദ്ധതിക്ക് 14.40 കോടി രൂപയുടെ ഭരണാനുമതി

എൻഡോസൾഫാൻ ദുരിതബാധിതർക്ക് ആശ്വാസമേകി സർക്കാർ: 'സ്നേഹസാന്ത്വനം' പദ്ധതിക്കായി 14.40 കോടി രൂപ അനുവദിച്ചു

കാസർഗോഡ് : ജില്ലയിലെ എൻഡോസൾഫാൻ ദുരിത ബാധിതർക്ക് നൽകിയ വാക്ക് പാലിച്ച് സർക്കാർ. ദുരിതബാധിതരുടെ പുനരധിവാസത്തിനും ക്ഷേമത്തിനുമായി നടപ്പിലാക്കി വരുന്ന സമഗ്ര പാക്കേജായ 'സ്‌നേഹസാന്ത്വനം' പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾക്കായി 14.40 കോടി രൂപയുടെ ഭരണാനുമതി നൽകി. 2026-2027 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിലെ ധനാഭ്യർത്ഥനയിൽ ഉൾപ്പെടുത്തി സാമൂഹ്യനീതി വകുപ്പ് വഴിയാണ് തുക അനുവദിച്ചിരിക്കുന്നത്. നിലവിൽ ധനസഹായം ലഭിക്കുന്ന 5,208 എൻഡോസൾഫാൻ ഗുണഭോക്താക്കൾക്ക് 2026 ഏപ്രിൽ മുതൽ 2027 മാർച്ച് വരെയുള്ള മാസാന്ത ആശ്വാസധനസഹായത്തിനായി 9,84,31,200 രൂപയും, പുതുതായി ലിസ്റ്റിൽ ഉൾപ്പെടുന്നതായി പ്രതീക്ഷിക്കുന്ന 1,000 ഗുണഭോക്താക്കൾക്കായി 2,64,00,000 രൂപയും മാറ്റിവെച്ചിട്ടുണ്ട്. കൂടാതെ, ദുരിതബാധിതരെ പരിചരിക്കുന്ന 771 കെയർ ഗിവേഴ്‌സിന് നൽകുന്ന മാസാന്ത ധനസഹായമായ 'ആശ്വാസകിരണം' പദ്ധതിക്കായി 64,76,400 രൂപയും വകയിരുത്തി. ദുരിതബാധിത കുടുംബങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 400 കുട്ടികളുടെ 2026-27 അധ്യയന വർഷത്തെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കായി 10,05,000 രൂപ അനുവദിച്ചു.