പെരുമ്പാവൂരിൽ ഒഴിഞ്ഞ ഷെഡ്ഡിലിരുന്ന് ലഹരി ഉപയോഗം ഹെറോയിനുമായി മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ
പെരുമ്പാവൂർ ടൗണിൽ ഒഴിഞ്ഞുകിടന്ന ഷെഡ്ഡിൽ മയക്കുമരുന്ന് ഉപയോഗിച്ച മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളെ ഓപ്പറേഷൻ തൂഫാൻ വഴി പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് ഹെറോയിൻ കണ്ടെടുത്തു.
പെരുമ്പാവൂരിൽ മയക്കുമരുന്ന് സംഘം പിടിയിൽ; ‘ഓപ്പറേഷൻ തൂഫാനിൽ’ കുടുങ്ങിയത് മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ
പെരുമ്പാവൂർ: ടൗണിലെ ഒഴിഞ്ഞുക്കിടക്കുന്ന ഷെഡ്ഡിലിരുന്ന് മയക്കുമരുന്ന് ഉപയോഗിച്ച മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളെ പെരുമ്പാവൂർ എ.എസ്.പിയുടെ പ്രത്യേക അന്വേഷണസംഘം പിടികൂടി. 'ഓപ്പറേഷൻ തൂഫാൻ' എന്ന് പേരിട്ട പ്രത്യേക പരിശോധനയിലാണ് പ്രതികൾ വലയിലായത്. അസം സ്വദേശികളായ റുഫീഖുൽ ഇസ്ലാം (34), സലാവുദ്ദീൻ (19), തമിഴ്‌നാട് മധുര സ്വദേശി മണികണ്ഠൻ (28) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് മാരക മയക്കുമരുന്നായ ഹെറോയിനും പോലീസ് കണ്ടെടുത്തു.
പ്രതികൾ ഷെഡ്ഡിലിരുന്ന് മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേത്തുടർന്ന് പോലീസ് നടത്തിയ രഹസ്യ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ കൃത്യസ്ഥലത്തുനിന്നും ലഹരിവസ്തുക്കളോടെ പിടികൂടിയത്.
പെരുമ്പാവൂർ എ.എസ്.പിയുടെ കീഴിലുള്ള പ്രത്യേക അന്വേഷണസംഘത്തിലെ എസ്.ഐമാരായ ജോജോ ജോർജ്, വിഷ്ണു മുരളി, എ.എസ്.ഐ പി.എ. അബ്ദുൽ മനാഫ്, സീനിയർ സി.പി.ഒമാരായ ടി.എ. അഫ്സൽ, ബെന്നി ഐസക്ക്, സി.പി.ഒ റോബിൻ ജോയി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രദേശത്ത് ലഹരി വിൽപ്പന നടത്തുന്ന സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.