പൂപ്പാറ കൈയേറ്റം ഒഴിപ്പിക്കൽ 29 വീടുകൾ പൊളിച്ചുനീക്കാൻ റവന്യൂ വകുപ്പ് പുനരധിവാസം ആവശ്യപ്പെട്ട് സമരം
ഇടുക്കി പൂപ്പാറയിൽ പന്നിയാർ പുഴയോരത്തെ പുറമ്പോക്ക് ഭൂമിയിലെ കൈയേറ്റങ്ങൾ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഒഴിപ്പിക്കുന്നു. പ്രതിഷേധവുമായി താമസക്കാർ നിരാഹാര സമരത്തിൽ.
രാജകുമാരി: ഇടുക്കി പൂപ്പാറയിൽ പന്നിയാർ പുഴയുടെ പുറമ്പോക്ക് ഭൂമിയിലെ അനധികൃത കെട്ടിടങ്ങളും വീടുകളും ഒഴിപ്പിക്കുന്നു. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് റവന്യൂ വകുപ്പും പഞ്ചായത്ത് അധികൃതരും ചേർന്ന് ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചത്. സ്ഥലത്ത് വൻ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.
പൂപ്പാറ ടൗണിന് സമീപം പുഴയോരം കൈയേറി നിർമിച്ച 29 വീടുകളാണ് ഹൈക്കോടതി നിർദ്ദേശപ്രകാരം 2024 ഫെബ്രുവരിയിൽ റവന്യൂ വകുപ്പ് ഏറ്റെടുത്തത്. ഇവിടെ താമസിച്ചിരുന്നവരോട് സ്വമേധയാ ഒഴിഞ്ഞുപോകാത്തതിനെ തുടർന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതടക്കമുള്ള കർശന നടപടികളിലേക്ക് അധികൃതർ കടക്കുകയായിരുന്നു.
പൂപ്പാറ വില്ലേജ് ഓഫീസർ ജില്ലാ ഭരണകൂടത്തിന് നൽകിയ റിപ്പോർട്ട് പ്രകാരം, ഇവിടെ താമസിക്കുന്ന പത്തോളം കുടുംബങ്ങൾ ഒഴികെ മറ്റുള്ളവർക്ക് കൃഷിസ്ഥലവും വീടും സ്വന്തമായുണ്ട്. ഇത് പരിഗണിച്ചാണ് കോടതി ഒഴിപ്പിക്കാൻ ഉത്തരവിട്ടത്. ഭൂരഹിതരായ കുടുംബങ്ങളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് ശാന്തൻപാറ പഞ്ചായത്തിന്റെ നേതൃത്വത്തിൽ യോഗം വിളിച്ചു ചേർത്തിരുന്നു. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് അനുവദിക്കുന്നത് വരെ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിൽ താമസമൊരുക്കാമെന്ന് അധികൃതർ ഉറപ്പുനൽകിയെങ്കിലും താമസക്കാർ ഇത് അംഗീകരിക്കാതെ യോഗം ബഹിഷ്കരിച്ചു.
ഒഴിപ്പിക്കൽ നടപടികളിൽ പ്രതിഷേധിച്ചും പുനരധിവാസം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള താമസക്കാർ പൂപ്പാറ ടൗണിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചിരിക്കുകയാണ്.