എ.ഐ ഡിവൈഡ് ഡിജിറ്റൽ യുഗത്തിലെ ഏറ്റവും വലിയ വെല്ലുവിളി മന്ത്രി എം. ലിജു
മുട്ടത്തറ കേപ്പ് എഞ്ചിനീയറിംഗ് കോളേജിലെ ഗ്രാജുവേഷൻ ഡേ ആരോഹൺ 26 ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ സാങ്കേതിക വിദ്യയിലെ വൈവിധ്യവും എ.ഐ ഡിവൈഡും സമൂഹത്തിന് സൃഷ്ടിക്കുന്ന വെല്ലുവിളികളെക്കുറിച്ച് മന്ത്രി എം. ലിജു വിശദീകരിക്കുന്നു.
എ.ഐ ഡിവൈഡ്' ഡിജിറ്റൽ യുഗത്തിലെ ഏറ്റവും വലിയ വെല്ലുവിളി: മന്ത്രി എം. ലിജു
തിരുവനന്തപുരം: സാങ്കേതികവിദ്യയുടെ വേഗമേറിയ കാലഘട്ടത്തിൽ സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി 'എ.ഐ ഡിവൈഡ്' ആണെന്ന് സഹകരണ, എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു. മുട്ടത്തറ കേപ്പ് (കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യുക്കേഷൻ) എഞ്ചിനീയറിംഗ് കോളേജിലെ 2022-26 ബാച്ചിന്റെ ഗ്രാജുവേഷൻ ഡേയും കോഴ്സ് പൂർത്തീകരണ ചടങ്ങുമായ 'ആരോഹൺ 26' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാങ്കേതിക സൗകര്യങ്ങളുടെ ലഭ്യതക്കുറവ് വിദ്യാർത്ഥികളുടെ മുന്നേറ്റത്തിന് തടസമാകരുതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് ഡോ. എ.പി.ജെ. അബ്ദുൾ കലാമിനെപ്പോലുള്ള മഹത് വ്യക്തിത്വങ്ങൾ രാജ്യത്തിന്റെ അഭിമാനമായി മാറിയത്. വെറും മാർക്കിനപ്പുറം പ്രതിസന്ധികളെ തരണം ചെയ്യാനും ഒരു ടീമിനെ കാര്യക്ഷമമായി നയിക്കാനുമുള്ള വൈകാരിക ബുദ്ധിയും (Emotional Intelligence) സാമൂഹിക ഇടപെടൽ ശേഷിയുമാണ് ഭാവിയിലെ വിജയത്തെ നിർണയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേപ്പ് സ്ഥാപനങ്ങളെ ലോകനിലവാരത്തിലേക്ക് ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. മുട്ടത്തറ കോളേജിന്റെ ഭൗതിക സാഹചര്യങ്ങൾ വർധിപ്പിച്ച് അതിനെ 'സെന്റർ ഓഫ് എക്സലൻസ്' ആക്കി മാറ്റാൻ സഹകരണ വകുപ്പ് വികസന പ്രൊജക്ട് തയാറാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സാങ്കേതിക മുന്നേറ്റങ്ങളുടെ ഈ കാലഘട്ടത്തിൽ എഞ്ചിനീയറിംഗ് അറിവുകൾ കൃത്യമായി പ്രയോഗിച്ച് പുതിയ വ്യക്തിത്വമായി ഉയർന്നുവരാൻ വിദ്യാർത്ഥികൾക്ക് സാധിക്കണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ ആശംസിച്ചു.
ചടങ്ങിൽ കോഴ്സ് പൂർത്തിയാക്കിയ എഞ്ചിനീയറിംഗ് ബിരുദധാരികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കേപ്പ് ഡയറക്ടർ ഡോ. എസ്. ജയകുമാർ, കോളേജ് പ്രിൻസിപ്പൽ ഡോ. വി. പ്രസീദ ലക്ഷ്മി, അപ്ലൈഡ് സയൻസ് വിഭാഗം മേധാവി എം.എസ്. ജെസ്മല ഡേവിഡ് തുടങ്ങി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

