കർഷകർക്ക് ആശ്വാസം നശിച്ച വിളകൾ സൗജന്യമായി റീപ്ലാന്റ് ചെയ്യുമെന്ന് മന്ത്രി ടി. സിദ്ദിഖ്
വേനൽമഴയിലും ചുഴലിക്കാറ്റിലും കൃഷിനാശമുണ്ടായ കർഷകർക്ക് ആശ്വാസവുമായി കൃഷി വകുപ്പ്. നശിച്ച വിളകൾ സൗജന്യമായി റീപ്ലാന്റ് ചെയ്യുമെന്നും നഷ്ടപരിഹാരത്തിന് അപേക്ഷിക്കാനുള്ള തീയതി 10 ദിവസം കൂടി നീട്ടിയതായും മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു.
ചുഴലിക്കാറ്റിൽ നശിച്ച വിളകൾ സൗജന്യമായി റീപ്ലാന്റ് ചെയ്യും; അപേക്ഷാ തീയതി നീട്ടിയതായി മന്ത്രി ടി. സിദ്ദിഖ്
കോഴിക്കോട്: വേനല്‍മഴയിലും ശക്തമായ ചുഴലിക്കാറ്റിലും കൃഷിനാശം സംഭവിച്ച കര്‍ഷകരെ സഹായിക്കാന്‍ കൃഷി വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേര്‍ന്ന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ്. ദുരന്തബാധിത പ്രദേശങ്ങളിലെ കർഷകർക്ക് നശിച്ചുപോയ വിളകൾ സൗജന്യമായി റീപ്ലാന്റ് ചെയ്തു നൽകും. ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടമുണ്ടായ കാവിലുംപാറ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കർഷകരെ സഹായിക്കുന്നതിനായി വിവിധ വകുപ്പുകളുടെ ഫണ്ടുകള്‍ സംയോജിപ്പിച്ച് പ്രത്യേക പദ്ധതി തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.
അപേക്ഷിക്കാനുള്ള തീയതി നീട്ടി
ചുഴലിക്കാറ്റിൽ കൃഷിനാശം നേരിട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാര തുകയ്ക്കായി അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി പത്തു ദിവസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചതായി മന്ത്രി അറിയിച്ചു. ഇതോടൊപ്പം, ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ റബർ, കുരുമുളക്, കവുങ്ങ്, തെങ്ങ്, ഗ്രാമ്പു, ജാതി, കൊക്കൊ, കശുമാവ് തുടങ്ങിയ വിളകളെ പുനഃക്രമീകരിച്ച കാലാവസ്ഥാ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് സ്കീമിൽ (ആര്‍.ഡബ്ലിയു.ബി.സി.ഐ.എസ്) ഉള്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്. അഞ്ച് ഏക്കറിന് മുകളില്‍ കൃഷിയുള്ള കര്‍ഷകര്‍ക്കും നിലവിലുള്ള എല്‍.എസ്.ജി.ഡി പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സാധ്യത പരിശോധിക്കാന്‍ മന്ത്രി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. വിത്ത് തേങ്ങ സംഭരണ വില പരിഷ്‌കരിക്കുന്നത് പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം
ദുരിതബാധിത പ്രദേശങ്ങളിൽ നേരിട്ടെത്തി കർഷകരുടെ പരാതികളും നാശനഷ്ടങ്ങളും ചോദിച്ചറിഞ്ഞ ശേഷമാണ് മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നത്. ജനപ്രതിനിധികൾ, കർഷക പ്രതിനിധികൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത യോഗത്തിൽ അടിയന്തര ആശ്വാസ നടപടികൾ വിലയിരുത്തി.
കെ. എം. അഭിജിത്ത് എം.എൽ.എ, കാവിലുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഘ പൊയിലുപറമ്പത്ത്, ജില്ല കൃഷി ഓഫീസർ ടി.പി. അബ്ദുൽ മജീദ്, ജനപ്രതിനിധികളായ സന്ധ്യ കരണ്ടോട്, രമേശൻ മണലിൽ, എം. എം. റോയി, പവിത്രൻ വട്ടക്കണ്ടി, റോബിൻ ജോസഫ്, ബോബി മൂക്കൻ തോട്ടം, റോസക്കുട്ടി മുട്ടത്ത് കുന്നേൽ, നാരായണൻ കുട്ടി തോട്ടക്കാട് എന്നിവരും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു