പ്രധാനമന്ത്രിയുടെ പ്രസംഗം ചട്ടലംഘനം മോദിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതിയുമായി സി.പി.എമ്മും കോൺഗ്രസും
പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ആരോപിച്ച് സിപിഎമ്മും കോൺഗ്രസും പരാതി നൽകി.
പ്രധാനമന്ത്രിയുടെ പ്രസംഗം പെരുമാറ്റച്ചട്ട ലംഘനം: തിരഞ്ഞെടുപ്പ് കമ്മിഷന് പരാതിയുമായി സി.പി.എമ്മും കോൺഗ്രസും
തിരുവനന്തപുരം: ശനിയാഴ്ച വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സി.പി.എമ്മും കോൺഗ്രസും രംഗത്ത്. പ്രധാനമന്ത്രി രാഷ്ട്രീയ പ്രചാരണമാണ് നടത്തിയതെന്ന് ആരോപിച്ചു സി.പി.എം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി.
ബംഗാൾ, തമിഴ്നാട് തിരഞ്ഞെടുപ്പുകൾ നടക്കുന്ന സാഹചര്യത്തിൽ വനിതാ വോട്ടർമാരെ സ്വാധീനിക്കാനാണ് പ്രധാനമന്ത്രി ശ്രമിച്ചതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു. രാജ്യത്തുടനീളം മെയ് 6 വരെ പെരുമാറ്റച്ചട്ടം നിലനിൽക്കെ, ചട്ടങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുള്ള പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കരയും തന്റെ പരാതിയിൽ വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയൻ ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാത്തതിനെതിരെ കെ. മുരളീധരൻ ഉന്നയിച്ച വിമർശനങ്ങൾക്കും എം.എ. ബേബി മറുപടി നൽകി. തിമിര ശസ്ത്രക്രിയയ്ക്ക് വിധേയനായതിനാലാണ് മുഖ്യമന്ത്രിക്ക് പ്രചാരണത്തിന് പോകാൻ കഴിയാതിരുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.